കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡിവൈ.എസ്.പി ടി. അനില്‍കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. അഴിമതി അവസാനിപ്പിക്കാനുള്ള പ്രോജക്ട് സീറോയുടെ ഭാഗമായുള്ള നീക്കത്തിലാണ് പിടികൂടിയത്. മലിനജലം ശേഖരിച്ച് ചേര്‍ത്തല നഗരസഭയുടെ എസ്.ടി.പി പ്ലാന്റില്‍ എത്തിക്കുന്ന ചേര്‍ത്തല സ്വദേശിയില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡിവൈ.എസ്.പി ടി. അനില്‍കുമാറിനെ പിടികൂടിയത്.
ചേര്‍ത്തല ഡിവൈ.എസ്.പിയായി ടി. അനില്‍കുമാര്‍ ചാര്‍ജെടുത്തതിന് ശേഷം മലിനജലം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പൊലീസ് തുടര്‍ച്ചയായി പിടികൂടിയിരുന്നു. വാഹനയുടമ നേരിട്ടെത്തിയപ്പോൾ എല്ലാ മാസവും 25,000 രൂപ നല്‍കണമെന്ന് ഡിവൈ.എസ്.പി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് വാഹന ഉടമ പറഞ്ഞു.
വീടിന്റെ പണി നടക്കുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും രണ്ടു ലക്ഷം ഒരുമിച്ചു നല്‍കണമെന്നും പിന്നീട് ഡിവൈ.എസ്.പി പറഞ്ഞു. പണം നല്‍കാതിരുന്നതിനാല്‍ വാഹനങ്ങള്‍ വീണ്ടും കസ്റ്റഡിയില്‍ എടുത്തു. ഇതോടെ വാഹനയുടമ വിവരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. ഇന്ന് വൈകിട്ട് ഡിവൈ.എസ്.പിയുടെ വാടകവീട്ടിലെത്തി പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
Post a Comment