ഡൽഹി മംഗോൾപുരിൽ സ്കൂളിന് പുറത്ത് സഹപാഠികളുടെ മർദനത്തിൽ 15കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ നിന്നുള്ള കുട്ടി മാതാപിതാക്കളോടും സഹോദരിയോടും കൂടി മംഗോൾപുരിൽ താമസിച്ച് വരികയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഏഴ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. മരിച്ച കുട്ടിയുടെ ശരീരത്തിൽ പ്രത്യക്ഷത്തിൽ പരിക്കുകൾ ഇല്ലാത്തതിനാൽ മരണകാരണമറിയാൻ പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. മൂന്നുദിവസം മുമ്പ് പ്ലസ്‍വൺ ക്ലാസിലെ ചില വിദ്യാർഥികളുമായി കുട്ടി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പ്രതികാരം തീർക്കാൻ വെള്ളിയാഴ്ച 10 പേരടങ്ങുന്ന സംഘം കുട്ടിയെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ അബോധാവസ്ഥയിലായ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി പൊലീസ് പരിശോധിച്ചു. മറ്റ് വിദ്യാർഥികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Post a Comment