ആൾതാമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കരയിലാണ് സംഭവം. നാട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൾ കണ്ടെത്തിയത്.
ചോറ്റാനിക്കര എരുവേലി പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന വീട്ടിൽ 20 വർഷമായി ആൾതാമസമില്ല. 14 ഏക്കറോളം വരുന്ന പറമ്പിലാണ് എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട് സ്ഥിതി ചെയ്യുന്നത്.
വീട്ടിൽ സാമൂഹികവിരുദ്ധരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ വാർഡ് മെമ്പർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. തുടർന്ന് വീട് തുറന്ന് പരിശോധിച്ച പൊലീസാണ് ഉപയോഗശൂന്യമായ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തിയത്.
വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ മനുഷ്യന്‍റേതാണോ എന്ന് വ്യക്തമായിട്ടില്ല. ഒരു തലയോട്ടിയാണ് കണ്ടെത്തിയത്. അസ്ഥികൾ ഒരു ശരീരത്തിൽ നിന്നുള്ളത് തന്നെയാണോ എന്നതിലും വ്യക്തതയില്ല. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.
Post a Comment