ഒരാള്‍ക്ക് എത്ര സിംകാര്‍ഡുകള്‍ സ്വന്തമാക്കാം? ആഗസ്റ്റ് 24 മുതൽ നിയമം മാറുന്നു.

ഒരാള്‍ക്ക് സ്വന്തമാക്കാവുന്ന സിംകാര്‍ഡുകളുടെ എണ്ണത്തിന്റെ പരിധി കര്‍ശനമായി നടപ്പാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. നിലവില്‍ ഒരാളുടെ പേരില്‍ ഒമ്പത് സിംകാര്‍ഡുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഈ നിയമം കര്‍ശനമായി നടപ്പാക്കാനാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.  

ഒരാള്‍ക്ക് ഒരു ടെലികോം ഓപ്പറേറ്ററില്‍ നിന്നോ ഒന്നിലധികം ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നോ പോലും ഒമ്പതിലധികം സിംകാര്‍ഡുകള്‍ കൈവശപ്പെടുത്താന്‍ സാധിക്കില്ല. ഒമ്പത് സിംകാര്‍ഡുകള്‍ ഉള്ള ആളുകള്‍ക്ക് പുതിയ സിംകാര്‍ഡുകള്‍ നല്‍കരുതെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്. ആരെങ്കിലും പത്താമത് സിംകാര്‍ഡ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അവരെ തിരിച്ചറിയുകയും കൂടുതല്‍ സിംകാര്‍ഡുകള്‍ വാങ്ങുന്നതില്‍ നിന്ന് തടയുകയും വേണം. ഇതിനായി ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്നും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് പറയുന്നു.

 വിവിധ ടെലികോം കമ്പനികള്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള സബ്‌സ്‌ക്രൈബര്‍മാരുടെ വിവരങ്ങള്‍ ഡിഐപിയിലുണ്ട്. ആഗസ്റ്റ് 23 മുതല്‍ സബ്‌സ്‌ക്രൈബറുടെ ചിത്രവും പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.  നിലവില്‍ ഒമ്പത് സിംകാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ആഗസ്റ്റ് 24ന് ശേഷം പുതിയ കാര്‍ഡുകള്‍ വാങ്ങാന്‍ കഴിയില്ല.

 ജമ്മുകശ്മീരിലും അസമിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആറ് സിംകാര്‍ഡുകള്‍ മാത്രമാണ് ഒരാള്‍ക്ക് സ്വന്തമാക്കാനാവുക.   ടെലികോം സുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സൈബര്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങിയവയ്ക്കായി മൊബൈല്‍ കണക്ഷനുകള്‍ ദുരുപയോഗം ചെയ്യുന്നത് ഇതിലൂടെ തടയാനാകും.  

Post a Comment

Previous Post Next Post