ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു.

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. അടുത്തിടെ അദ്ദേഹത്തിന് സ്റ്റെന്റ് ശസ്ത്രക്രിയ നടത്തിയിരുന്നു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ ജസ്പാലിന് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലും സമാനമായ പ്രശ്‌നമുണ്ടായി. തുടർന്ന് ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടർമാർ റാണയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചതിനുശേഷം, ഹൃദയത്തിലെ തടസം നീക്കുന്നതിനായി സ്റ്റെന്റ് സ്ഥാപിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം രണ്ടാമതൊരു സ്റ്റെന്റ് കൂടി ഇടാൻ തീരുമാനിച്ചിരുന്നു. ജസ്പാൽ അപകടനില തരണം ചെയ്ത്, സുഖം പ്രാപിച്ചു വരികയാണെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇന്നലെ രാത്രി ആരോഗ്യസ്ഥിതി വീണ്ടും വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഒളിമ്പിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്റെ കോച്ചായ ജസ്പാൽ റാണ, താരത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിലാണ് പാരിസ് ഒളിമ്പിക്‌സിൽ മനു ഭാക്കർ ഇന്ത്യക്കായി രണ്ട് മെഡലുകൾ നേടിയത്.

 കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരളായ ജസ്പാൽ റാണ, നാല് എഡിഷനുകളിലായി (1994, 1998, 2002, 2006) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2006ലെ ദോഹ ഏഷ്യൻ ഗെയിംസിലാണ് ഏറ്റവും ശ്രദ്ധേയമായ പ്രകടനം. മൂന്നു സ്വർണ മെഡലുകൾ നേടിയ ജസ്പാൽ, 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ ലോക റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു. 18-ാം വയസ്സിൽ തന്നെ ലോകവേദിയിൽ തന്റെ വരവ് അറിയിച്ച ജസ്പാൽ, 1994ലെ മിലാൻ ലോകചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് സ്‌കോറോടെ സ്വർണ മെഡൽ നേടിയിരുന്നു.

Post a Comment

Previous Post Next Post