എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും- ആരോഗ്യവകുപ്പ് മന്ത്രി.


ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ , ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക്ക് ഹെൽത്ത് എമർജൻസി  പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ -ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ദ്രുതകർമ്മ സമിതി (Rapid Response Team) യോഗം ചേര്‍ന്നു. 

ഇന്ത്യയില്‍ നിലവില്‍ എബോള രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെങ്കിലും മുന്നോരുക്കങ്ങളുടെ ഭാഗമായാണ് യോഗം ചേര്‍ന്നത്. പൊതുജനങ്ങൾ പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നു യോഗം വിലയിരുത്തി.  
എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രത്യേക മാര്‍ഗനിർദ്ദേശങ്ങൾ പാലിക്കണം. 

യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യവിഭാഗത്തില്‍ റിപ്പോര്ട്ട്  ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട്  ചെയ്യണം. ലോകാരോഗ്യ സംഘടനയും കേന്ദ്ര സർക്കാരും  നിർദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിന്നു എത്തുന്നവര്‍ക്ക്  21 ദിവസം വരെയുള്ള നിരീക്ഷണ സംവിധാനം ആരോഗ്യവകുപ്പ് സജ്ജമാക്കുന്നതാണ്.

കേരളത്തിലെ 4 അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും, 2 തുറമുഖങ്ങളിലും  എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവര്‍ക്ക് ഐസൊലേഷൻ സൗകര്യത്തോടു കൂടിയുള്ള കൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ച്  വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും  ആരോഗ്യ വിഭാഗവും, സംസ്ഥാന സര്‍ക്കാരിന്‍റെ ജില്ലാ രോഗനിരീക്ഷണ വിഭാഗവും മെഡിക്കൽ കോളേജുകളും ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതാണ്.

പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അണുബാധ നിയന്ത്രണം, പി.പി.ഇ കിറ്റുകളുടെ ഉപയോഗം, ചികിത്സാ പ്രോട്ടോക്കോളുകൾ, രോഗികളുടെ തീവ്രപരിചാരണം എന്നിവയിൽ പരിശീലനം ഉറപ്പുവരുത്താന്‍ മന്ത്രി നിർദ്ദേശിച്ചു.

ആരോഗ്യ വകുപ്പ്  അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡേ, ദേശീയാരോഗ്യ ദൗത്യം  സംസ്ഥാന ഡയറക്ടര്‍ രാഹുല്‍ കൃഷണ ശര്‍മ ഐ.എ.എസ്.,   ആയുഷ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത്കുമാര്‍ ഐ.എ.എസ്.,  ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ജെ റീന,  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ആയുഷ് വകുപ്പ് മേധാവിമാര്‍,  ഭക്ഷ്യ സുരക്ഷാ വകുപ്പ് മേധാവി, ആരോഗ്യ-പൊതുജനാരോഗ്യ വിദഗ്‌ധർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post