വിവാഹം തീരുമാനിച്ചെന്നു കരുതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണം : ഉപദേശവുമായി സുപ്രീംകോടതി.

വിവാഹം തീരുമാനിച്ചു എന്ന പേരിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സൂക്ഷിച്ചു വേണമെന്ന ഉപദേശവുമായി സുപ്രീംകോടതി. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് പരാമർശം. തങ്ങൾ പഴഞ്ചന്മാരായിരിക്കും എന്നും എന്നാൽ വിവാഹത്തിന് മുമ്പ് ഇത്തരം ബന്ധങ്ങൾ സൂക്ഷിച്ചുവേണമെന്നുമാണ് കോടതിയുടെ ഉപദേശം.

വൈവാഹിക സൈറ്റിലൂടെ വിവാഹ തട്ടിപ്പ് നടത്തിയ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിലൂടെയാണ് കോടതി പരാമർശം. തന്നെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ഇയാളെ പരിചയപ്പെട്ട ശേഷം കാണാൻ യുവതി ദുബൈയിൽ അടക്കം പോയിരുന്നു. എന്തിനാണ് വിവാഹത്തിന് മുമ്പ് ഇത്തരം യാത്രകൾ എന്നും കോടതി യുവതിയോട് ചോദിച്ചു.

"ഞങ്ങൾ പഴയ ചിന്താഗതിക്കാരായിരിക്കാം" എന്നു പറഞ്ഞ കോടതി, വിവാഹത്തിന് മുൻപ് ഒരു സ്ത്രീയും പുരുഷനും അപരിചിതരാണെന്നും ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിച്ചു. ബന്ധം എത്രത്തോളം ദൃഢമാണെങ്കിലും വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല. ജാഗ്രത വേണം. വിവാഹത്തിന് മുൻപ് ആരെയും അന്ധമായി വിശ്വസിക്കരുത്. പ്രത്യേകിച്ച് ശാരീരിക ബന്ധങ്ങളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കോടതി സ്ത്രീകളോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്.

2022-ൽ മാട്രിമോണിയൽ സൈറ്റിലൂടെയാണ് പരാതിക്കാരിയും യുവാവും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകി യുവാവ് ഡൽഹിയിലും ദുബൈയിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് 30 വയസ്സുകാരിയായ യുവതിയുടെ പരാതി. സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

യുവാവ് നേരത്തെ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചുവെന്നും 2024 ജനുവരിയിൽ മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും യുവതി കണ്ടെത്തി. അതേസമയം ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങൾ പിന്നീട് വഷളാകുമ്പോൾ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ മധ്യസ്ഥ ചർച്ചയ്ക്കുള്ള സാധ്യതകൾ പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

Post a Comment

Previous Post Next Post