ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം ; പേര് ഉദയ്.

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതൽ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തുറന്ന ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനും പേരിടുന്നതിനും പൗരന്മാരെ ക്ഷണിച്ചതിലൂടെ, ആധാറിൻ്റെ ഒരു പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഊട്ടിയുറപ്പിച്ചുവെന്ന് സിഇഒ ഭുവ്‌നേഷ് കുമാർ പറഞ്ഞു. പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ആധാർ ഒരു പൊതു സേവനമെന്ന നിലയിൽ ജനങ്ങളുമായി എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വൻ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഔദ്യോഗിക ചിഹ്നം ഒരു സഹായിയായും ആഖ്യാതാവായും അതിൻ്റെ യാത്ര ആരംഭിക്കുന്നതോടെ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് പൗരന്മാരെ സഹായിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി. വർമ്മ പറഞ്ഞു

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം
ആധാർ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനായി യുണീക്ക് ഐഡൻ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ന് ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആപേക്ഷികവും ജനസൗഹൃദപരവുമാക്കുന്നതിന് ഉദയ് എന്ന പേര് നൽകിയിരിക്കുന്ന ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം സഹായകമാകും. ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തിരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിൻ്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.

ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി, മൈ ഗവ. പ്ലാറ്റ്‌ഫോമിലൂടെ ദേശീയതലത്തിൽ ഡിസൈൻ, പേര് കണ്ടെത്തൽ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രീതിയാണ് യുഐഡിഎഐ സ്വീകരിച്ചത്. രാജ്യമെമ്പാടും നിന്ന് ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചത്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നായി 875 എൻട്രികൾ യുഐഡിഎഐക്ക് ലഭിച്ചു.

 ഓരോ എൻട്രിയും ആധാർ തങ്ങൾക്ക് എന്താണെന്നതിന്റെ സവിശേഷമായ വ്യാഖ്യാനങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിഷ്പക്ഷതയും സൂക്ഷ്മതയും ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള മൂല്യനിർണ്ണയ രീതിയാണ് സ്വീകരിച്ചത്. പൊതുജനങ്ങളുടെ ഭാവനയിൽ വിരിഞ്ഞതും സ്ഥാപനപരമായ കൃത്യതയിലൂടെ മിനുക്കിയെടുത്തതുമായ മനോഹരമായ ഒരു സൃഷ്ടിയാണ് ഈ പ്രക്രിയയിലൂടെ ഉദയം ചെയ്തത്.

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്കുന്നതിനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാലയും ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലാപിള്ളയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Post a Comment

Previous Post Next Post