റീൽസ് ചിത്രീകരണത്തിനിടെ കാരാപ്പുഴ ഡാമിന്‍റെ റിസർവോയറിലേക്ക് ജിപ്പ് വീണ സംഭവത്തിൽ കർശന നടപടിയുമായി അമ്പലവയൽ പൊലീസ്. ജീപ്പ് പിടിച്ചെടുത്തതിന് പുറമേ ചിത്രീകരിക്കാൻ വാഹനവുമായി എത്തിയ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് എടുത്തു. ദിവസങ്ങൾക്കു മുമ്പ് ട്രാക്ടർ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തി അപകടമുണ്ടായ നെല്ലറച്ചാൽ വ്യൂ പോയിന്‍റിൽ തന്നെയാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.
രാവിലെ റീൽസ് ചിത്രീകരണത്തിനായി ഡാമിന് അടുത്തെത്തിയ യുവാക്കൾ വാഹനം കീഴ്ക്കാംതൂക്കായ ഭാഗത്ത് ഓടിക്കുന്നതിനിടെ ഡാമിലേക്ക് ഇറങ്ങിപ്പോകുകയായിരുന്നു. സംഭവത്തിൽ മീനങ്ങാടി സ്വദേശി പി.കെ ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൽ, മുഹമ്മദ് റജാസ്, മുഹമ്മദ് ഷാനിഫ്, മുഹമ്മദ് ഫാഫി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് ഇവരെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി.
കുടിവെള്ള സ്രോതസ്സ് ആയ ജലാശയം മലിനമാക്കിയത് ഉൾപ്പെടെ കടുത്ത വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ എടുത്തിട്ടുള്ളത്. മാത്രമല്ല വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ഇടത്തേക്കാണ് ഇവർ റീൽസ് ചിത്രീകരിക്കാനായി ജീപ്പ് ഓടിച്ച് എത്തിയത്.
Post a Comment