മലപ്പുറം എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എംഎസ് പി സ്കൂളിലെ അധ്യാപിക ബീഗത്തിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. എടപ്പാൾ ഐഡിറ്റിആർൽ അഞ്ചുദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിന് അധ്യാപികയെ അയയ്ക്കും. മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെതാണ് നടപടി.
കഴിഞ്ഞ 17ാം തീയതിയാണ് അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വിദ്യാർത്ഥിനിയുടെ കാലിൽ ഇടിച്ചത്. കാലിന് മൂന്നിടങ്ങളിൽ പൊട്ടൽ സംഭവിച്ചിരുന്നു. എന്നാൽ മതിൽ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാനാണ് സ്കൂൾ അധികൃതർ നിർദേശിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിയെന്നും കേസ് കൊടുക്കരുതെന്ന് അധ്യാപിക ആവശ്യപ്പെട്ടതായും ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.
കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ നടപടി സ്വീകരിച്ചിരിക്കുന്നത്.
Post a Comment