തിരുവനന്തപുരം മേഖല യൂണിയനിൽ മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരും. ഇന്ന് മിൽമ ചെയർമാനുമായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ചർച്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. രാവിലെ ആറുമണിമുതലാണ് സമരം ആരംഭിച്ചത്. സമരത്തെത്തുടർന്ന് തിരുവനന്തപുരം മിൽമ മേഖലക്ക് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ മിൽമ പാൽ വിതരണം തടസ്സപ്പെട്ടു.
ഐഎൻടിയുസിയും സിഐ.ടിയുവും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. കേരള സഹകരണ സംഘം നിയമങ്ങൾ അട്ടിമറിച്ചാണ് ഈ നിയമനം എന്നാണ് ജീവനക്കാരുടെ ആരോപണം. അതേസമയം, മന്ത്രി തലത്തിൽ സമരക്കാരുമായി ഉടൻ ചർച്ചയുണ്ടാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്.
വിഷയം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വിരമിച്ച എംഡിയെ തന്നെ കൊണ്ട് വരണം എന്നത് ബോർഡിന്‍റെ തീരുമാനമാണെന്നും സർക്കാരോ വകുപ്പോ അതിൽ ഇടപെട്ടിട്ടില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മിൽമ അവശ്യ സർവീസാണ്. അവശ്യ സേവനങ്ങളിൽ പണിമുടക്ക് പ്രഖ്യാപിക്കരുത് എന്നത് സർക്കാർ തന്നെ പറഞ്ഞിട്ടുള്ളതാണ്.
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെടാമെന്ന് പറഞ്ഞു. നഷ്ടം സമരക്കാരിൽ നിന്ന് തന്നെ ഈടാക്കേണ്ടി വരും. നല്ല രീതിയിൽ മിൽമയെ മുന്നോട്ടുകൊണ്ടു പോയ എംഡിയാണ്. അതുകൊണ്ട് നിയമന വിഷയത്തിൽ ആർക്കും എതിർപ്പുണ്ടായില്ലെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
Post a Comment