പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിലെ വസതിയിൽ സന്ദർശിച്ചു.കര, വ്യോമ, നാവിക സേനാ മേധാവികളുമായും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പത്ത് ദിവസമായി വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്.ഇന്ത്യന്‍ സേന ശക്തമായ മറുപടി നല്‍കുന്നുണ്ട്.
ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍, പാകിസ്ഥാനെതിരെ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി, ചെനാബ് നദിയിലെ ബാഗ്ലിഹാർ അണക്കെട്ടിലൂടെയുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞു. ഝലം നദിയിലെ കിഷൻഗംഗ അണക്കെട്ടിലും സമാന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. സിന്ധു നദിയില്‍ നിന്നും, പോഷക നദികളില്‍ നിന്നുമുള്ള ജലം പാകിസ്ഥാനിലേക്ക് എത്തരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
അതേസമയം ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്ക് റഷ്യ പൂർണ പിന്തുണ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പിന്തുണ അറിയിച്ചത്.
Post a Comment