സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ പരിശോധന. പിഎഫ്ഐ രണ്ടാം നിര നേതാക്കളെ ലക്ഷ്യമിട്ടാണ് എന്‍ഐഎ പരിശോധന നടന്നത്. കേരള പൊലീസിന്റെ അറിവോടെയാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്ന് ഫോണുകളും കൈപ്പുസ്തകങ്ങളും പിടിച്ചെടുത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
കണ്ണൂര്‍, കോഴിക്കോട്, വയനാട് ,മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ജില്ലകളിലാണ് പ്രധാനമായും പരിശോധന. സംസ്ഥാനത്ത് 50 ലേറെ ഇടങ്ങളിലാണ് പരിശോധന നടന്നത്. മലപ്പുറത്ത് 7 ഇടങ്ങളില്‍ പരിശോധന നടന്നു. പി എഫ് ഐ ദേശീയ ചെയര്‍മാനായിരുന്ന ഒ എം എ സലീമിന്റെ സഹോദരന്‍ ഒ എം എ ജബ്ബാറിന്റെ മേഞ്ചേരി പട്ടര്‍കുളത്തെ വീട്ടിലുള്‍പ്പെടെ പരിശോധന നടത്തി. കണ്ണൂരില്‍ ടൗണ്‍, വളപട്ടണം, ന്യൂമാഹി, മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട് ജില്ലയില്‍ കുറ്റിക്കാട്ടൂരിന് സമീപമാണ് പരിശോധന നടത്തിയത്. കോട്ടയത്ത് കാഞ്ഞിരപ്പളളിയിലാണ് പരിശോധന നടന്നത്. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന നടന്നത്. പത്തനംതിട്ടയില്‍ രണ്ടിടങ്ങളിലാണ് പരിശോധന നടത്തിയത്. പോപ്പലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ പത്തനംതിട്ട കുലശേഖരപതിയിലെ വീട്ടിലും സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട്, തോന്നയക്കല്‍, പളളിക്കല്‍ എന്നിവിടങ്ങലിലാണ് പരിശോധന നടന്നത്.
വയനാട് ജില്ലയിലെ ബത്തേരി ,മാനന്തവാടി, കമ്പളക്കാട്, വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധികളിലുള്ള നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിലാണ് എൻ.ഐ.എ സംഘം റൈഡ് നടത്തിയത്.
Post a Comment