തട്ടുകടകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഗ്ലേഷ്യൽ അസറ്റിക് ആസിഡ് ; മറ്റു രാസപദാർത്ഥങ്ങൾ കണ്ടെത്താനായില്ല

കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കന്നാസുകളില്‍ സൂക്ഷിച്ച ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ്,മറ്റു രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്ക് അയച്ച സാമ്പിളുകളില്‍ മറ്റു രാസപദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം കണ്ടെത്തിയില്ല.ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ദ്രാവകം വിനാഗിരി ലായനി തന്നെയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. നിരോധിക്കപ്പെട്ട രാസപദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം ഇതിലുമില്ല.

കഴിഞ്ഞ ദിവസം വെള്ളമെന്ന് കരുതി കുട്ടികള്‍ ആസിഡ് കുടിച്ച്‌ പൊള്ളലേറ്റതിന്‍റെ പശ്ചാത്തലത്തിൽ,പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കുന്നതിനായി നേര്‍പ്പിക്കാത്ത അസറ്റിക്ക് ആസിഡ് ഉപയോഗിക്കുന്നണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍

തട്ടുകടകളില്‍ പഴങ്ങള്‍ ഉപ്പിലും സുര്‍ക്കയിലും ഇടുന്നതിനു ഉപ്പു ലായനിയും വിനാഗിരിയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള സിന്തറ്റിക് വിനഗര്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

തട്ടുകടകളില്‍ ഒരു കാരണവശാലും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് സൂക്ഷിക്കുവാനോ ഭക്ഷ്യ വസ്തുക്കളില്‍ നേരിട്ട് ചേര്‍ക്കുവാനോ പാടുള്ളതല്ല.

ഒരാഴ്ചക്കുള്ളില്‍ ബീച്ചിലെ മുഴുവന്‍ തട്ടുകടക്കാര്‍ക്കും ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കും.

തട്ടുകടകളില്‍ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് അതത് കച്ചവടക്കാരുടെ ഉത്തരവാദിത്തമാണ്.

കൃത്യമായ ലേബല്‍ വിവരങ്ങളോടുകൂടിയ ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുവാനോ വില്‍ക്കുവാനോ പാടുള്ളൂ.

ഭക്ഷ്യ വസ്തുക്കളുടെയും ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും ബില്ലുകള്‍ കൃത്യമായി പരിപാലിക്കേണ്ടതും പരിശോധന സമയത്തു ഹാജരാക്കേണ്ടതുമാണ്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഭക്ഷ്യസുരക്ഷാ ടോള്‍ ഫ്രീ നമ്പറായ 18004251125ല്‍ പരാതികള്‍ അറിയിക്കേണ്ടതാണ്.

Post a Comment

Previous Post Next Post