വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് എംജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു.ആര്‍പ്പൂക്കര സ്വദേശിനി എല്‍സി സിജെയാണ് പിടിയിലായത്. സര്‍വകലാശാല ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്.
മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്‍റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഒന്നര ലക്ഷം രൂപയാണ് എല്‍സി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നു ഇവര്‍ 1.25 ലക്ഷം രൂപ കൈക്കൂലിയായി നല്‍കി. ബാക്കി തുകയായ 30000 രൂപ കൂടി നല്‍കണമെന്ന് എല്‍സി ആവശ്യപ്പെട്ടു. ഇതില്‍ ആദ്യ ഗഡുവായ 15,000 രൂപ ശനിയാഴ്ച തന്നെ നല്‍കണമെന്ന് എല്‍സി വാശിപിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു, എം.ബി.എ വിദ്യാര്‍ഥിനി വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാര്‍ഥിയുടെ പക്കില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ട് നല്‍കി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ച് എം.ബി.എ വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലന്‍സ് സംഘം പിടികൂടി.
വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് ഉദ്യോസ്ഥയെ പിടികൂടിയത്. വിജിലന്‍സ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്‍, ഇന്‍സ്‌പെക്ടര്‍മാരായ സാജു, ജയകുമാര്‍, നിസാം, എസ്.ഐ സ്റ്റാന്‍ലി, അനൂപ്, അരുണ്‍ ചന്ദ്, അനില്‍കുമാര്‍, പ്രസന്നന്‍ സുരേഷ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ രഞ്ജിനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബാങ്ക് അക്കൗണ്ടിൽ തുക ചെന്നിട്ടുണ്ടോയെന്ന് പരിശോധിക്കുക. ശരിയെങ്കിൽ പിരിച്ചു വിടണം മറ്റൊരു ജോലിക്കും യോഗ്യത ഇല്ലാതാക്കണം
ReplyDeletePost a Comment