ഉറക്കം വന്നാൽ സീറ്റ് അത് തിരിച്ചറിയും; റോഡ് സുരക്ഷയിൽ നിർണായക കണ്ടെത്തലുമായി IIT മദ്രാസ്.

രാത്രികാല യാത്രകളിലെ ഏറ്റവും വലിയ വില്ലനാണ് ഉറക്കം. പകൽ എത്രയേറെ ഉറങ്ങിയാലും, എതിരേ വരുന്ന വാഹനങ്ങളുടെ ലൈറ്റുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ണുകളിൽ ഭാരം അനുഭവപ്പെടുന്നതിന് കാരണമാകും. ഇതോടെ നമ്മൾ പോലും അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീഴാനും ഇടയാകുന്നു. എന്നാൽ, നമുക്ക് ഉറക്കം വരുന്നത് നമ്മളെ ക്കാൾ മുമ്പ് കണ്ടുപിടിക്കാൻ പറ്റുന്ന ഒരു സംവിധാനം വാഹനത്തിൽ ഉണ്ടെങ്കിലോ? അത്തരത്തിലുള്ള ഒരു കണ്ടുപിടിത്താണ് ഐ.ഐ.ടി. മദ്രാസ് നടത്തിയിരിക്കുന്നത്.

വാഹനത്തിലെ ഡ്രൈവറുടെ ക്ഷീണം ഉറക്കത്തിന് വഴി മാറും മുമ്പുതന്നെ ഇത് തിരിച്ചറിയാൽ സാധിക്കുന്ന ഒരു സീറ്റാണ് ഐ.ഐ.ടി. മദ്രാസിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചിരിക്കുന്നത്. ഒരു പരിധി വരെ നമുക്ക് ഉറക്കം വരുന്നുണ്ടെന്ന് സ്വയം തോന്നുന്നതിന് മുമ്പുതന്നെ ഈ സീറ്റ് ഇത് തിരിച്ചറിയുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്റലിസീറ്റ് എന്ന് പേര് നൽകിയാണ് ഈ ഹൈടെക് സീറ്റ് വികസിപ്പിച്ചിരിക്കുന്നത്.

ഐ.ഐ.ടി. മദ്രാസിലെ റിഹാബിലിറ്റേഷൻ ബയോഎൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ വെങ്കടേഷ് ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘവും സീറ്റിങ് കമ്പനിയായ ഹരിതയും ചേർന്നാണ് ഇന്റലിസീറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഡ്രൈവർ ഇരിക്കുന്ന പൊസിഷനിൽ നിന്നും ചലനങ്ങളിൽ നിന്നും ശരീരിക അവസ്ഥ മനസിലാക്കുകയും ഉറക്കത്തിലേക്ക് പോകുന്നതിന് മുമ്പ് സിഗ്നൽ നൽകുകയും ചെയ്യുന്നതാണ് ഇതിലെ സംവിധാനം.

കാഴ്ചയിൽ ഒരു സാധാരണ വാഹനത്തിലെ ഡ്രൈവർ സീറ്റ് പോലെയാണ് ഇന്റലിസീറ്റും ഒരുങ്ങിയിരിക്കുന്നത്. എന്നാൽ, ഇതിന്റെ കുഷ്യനുള്ളിലാണ് സാങ്കേതിക സംവിധാനങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്. ആഡംബര വാഹനങ്ങളിലും മറ്റും ഡ്രൈവർ ഡ്രൗസിനെസ് സംവിധാനമുണ്ട്. ക്യാമറയുടെയും മറ്റും സഹായത്തോടെയാണ് ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ, ഇന്റലിസീറ്റിൽ ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഒന്നും നൽകുന്നില്ല.

സീറ്റിന് പിന്നിലും താഴെയുമായി ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ ഡ്രൈവറുടെ സാന്നിധ്യം, അയാളുടെ ക്ഷീണം, നിലവിലെ അവസ്ഥ, അതുമൂലമുണ്ടാകുന്ന ചലനങ്ങൾ എന്നിവ തിരിച്ചറിയുന്നു. ഇതിൽ നിന്നാണ് ഡ്രൈവർ എത്രത്തോളം ക്ഷീണിതനാണെന്ന് മനസിലാക്കുന്നത്. ശരീരത്തിന്റെ ചലനങ്ങൾ തിരിച്ചറിയുക, അതിൽ നിന്ന് അയാളുടെ ശാരീരിക അവസ്ഥ മനസിലാക്കുക, പിന്നീട് പ്രവർത്തിക്കുക എന്ന ആശയമാണ് ഈ സീറ്റിങ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്.

Post a Comment

Previous Post Next Post