മത്സ്യ വിപണികളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി: ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ കോഴിക്കോട് സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്ന് അതിരാവിലെ പ്രത്യേക മത്സ്യ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി വിവിധ മത്സ്യ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനകൾ നടത്തി.

അറബിക്കടൽ തീരപ്രദേശങ്ങളായ കേരളം, കർണാടക, ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, നിലവിൽ വിപണിയിലെത്തുന്ന മത്സ്യങ്ങളിൽ വലിയൊരു പങ്ക് ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ ബംഗാൾ ഉൾക്കടൽ തീരപ്രദേശങ്ങളിലുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നതെന്ന് നിരീക്ഷിക്കപ്പെട്ടു. വിപണിയിൽ ഫ്രഷ് മത്സ്യങ്ങളും ഫ്രോസൻ മത്സ്യങ്ങളും ലഭ്യമാണ്.

ഫ്രോസൻ മത്സ്യങ്ങൾ −18°C അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ സൂക്ഷിക്കേണ്ടതാണ്. ഇത്തരം മത്സ്യങ്ങൾ മത്സ്യക്കടകളിൽ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ഫ്രോസൻ മത്സ്യങ്ങൾ ഉരുകിയ നിലയിൽ സൂക്ഷിക്കുന്നതോ വിൽപ്പന നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 1125-ൽ വിവരം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

റീട്ടെയിൽ വിൽപ്പനക്കാർ മത്സ്യം സൂക്ഷിക്കുമ്പോൾ ഒരു കിലോഗ്രാം മത്സ്യത്തിന് കുറഞ്ഞത് ഒരു കിലോഗ്രാം ഐസ് എന്ന അനുപാതം പാലിക്കണം. മതിയായ ഐസ് ഉപയോഗിച്ച് തണുപ്പ് നിലനിർത്തുന്നത് മത്സ്യത്തിന്റെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കാൻ നിർണായകമാണ്.

ഉപഭോക്താക്കൾ മത്സ്യം വാങ്ങുമ്പോൾ താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം:

1. മത്സ്യത്തിന്റെ കണ്ണുകൾ തെളിച്ചമുള്ളതും പുറത്തേക്ക് ഉയർന്നതുമായിരിക്കണം

2. ചെകിളികൾ ചുവപ്പോ പിങ്ക് നിറത്തിലോ ആയിരിക്കണം

3. അമർത്തുമ്പോൾ മത്സ്യത്തിന്റെ മാംസം ഉടൻ പഴയ നിലയിലേക്ക് മടങ്ങണം

4. അസ്വാഭാവികമായ ദുർഗന്ധമോ അമോണിയ പോലുള്ള മണമോ ഉണ്ടായിരിക്കരുത്

5. അമിതമായി നിറം മാറിയതോ അമിതമായി മൃദുവായതോ ആയ മത്സ്യം ഒഴിവാക്കുക
6. ഐസ് പൂർണ്ണമായി ഉരുകിയ ഫ്രോസൻ മത്സ്യം വീണ്ടും ഫ്രീസ് ചെയ്ത് ഉപയോഗിക്കരുത്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മത്സ്യ വിൽപ്പനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു അറിയിച്ചു.

Post a Comment

Previous Post Next Post