നീറ്റ്-യുജി പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്-യുജി പുനഃപരീക്ഷ ഇന്ന്. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് രാജ്യത്തുടനീളമായി പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങലെ നിരീക്ഷണത്തിനായി രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. AI അധിഷ്ഠിത സിസിടിവി ക്യാമറകളും ജാമറുകളും ഉള്‍പ്പെടെ സജ്ജമാണ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5:15 വരെയാണ് പരീക്ഷാസമയം. രാജ്യത്തെ 551 നഗരങ്ങളിലായി 5440 പരീക്ഷ കേന്ദ്രങ്ങളും വിദേശത്ത് 14 കേന്ദ്രങ്ങളുമാണ് ഉള്ളത്. 

പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശിക്കാനുള്ള സമയം ഉച്ചയ്ക്ക് ഒന്നരയോടെ അവസാനിക്കും.   കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ എന്‍ടിഎ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിരോധിച്ചിരുന്നു. നാളെ വരെയാണ് ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് മൂന്നിന് നടന്ന നീറ്റ്-യുജി പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നായിരുന്നു നടപടി. ഇതിനുപിന്നാലെയാണ് എന്‍ടിഎ പുനഃപരീക്ഷ നടത്താന്‍ തീരുമാനിച്ചത്. 

സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. കേന്ദ്രത്തിന്റെ പ്രവേശന കവാടം രാവിലെ 8.30ന് തുറക്കുമെന്നും വിദ്യാര്‍ത്ഥികള്‍ രാവിലെ 10.30ന് മുമ്പായി എത്തിച്ചേരണമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ 11 മണിക്ക് പരീക്ഷ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കും. ഇതിനുശേഷം എത്തുന്നവരെ യാതൊരു കാരണവശാലും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല. 

പരീക്ഷാ സുതാര്യത ഉറപ്പാക്കാന്‍ കനത്ത സുരക്ഷാ പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നിര്‍ദേശിച്ചിട്ടുള്ള ഡ്രസ്സ് കോഡ് വിദ്യാര്‍ത്ഥികള്‍ കര്‍ശനമായി പാലിക്കണം. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങളും ഹൈ ഹീല്‍സ് ചെരുപ്പുകളും പൂര്‍ണമായും ഒഴിവാക്കണം. മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉപയോഗിച്ചുള്ള കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്നും എന്‍ടിഎയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അറിയിച്ചു.

Post a Comment

Previous Post Next Post