തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില് ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ആത്മഹത്യ പ്രേരണയ്ക്കും ഗാർഹിക പീഡന നിരോധന നിയമപ്രകാരവുമാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ആരതി, ഭർത്താവിൽ നിന്ന് ശാരീരിക പീഡനം നേരിട്ടെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നു. മർദ്ദന വിവരങ്ങൾ ഭർത്താവ് അതുലിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നു വെന്ന് ആരതിയുടെ അമ്മ പറഞ്ഞു.
അതുൽ നിരന്തരം മർദ്ദിച്ചിരുന്നു. അച്ഛനമ്മമാർ നൽകിയ സ്വർണ്ണവും പണവും അതുൽ സ്വന്തം കാര്യത്തിന് ഉപയോഗിച്ചു. ഭർത്താവിൽ നിന്ന് ലഭിക്കേണ്ട സ്നേഹം തനിക്ക് ലഭിച്ചില്ല. പലരോടും തന്റെ വിഷമം പറഞ്ഞു. പക്ഷെ ആരും കേട്ടില്ല. ആരതിയുടെ നിസ്സഹായതയുടെ നേർചിത്രമാണ് ആത്മഹത്യകുറിപ്പിലുള്ളത്. പഴയതും പുതിയതുമായ 17 മുറിവുകൾ ആരതിയുടെ ശരീരത്തിൽ കണ്ടെത്തി. ആരതി അമ്മക്ക് അയച്ച ചാറ്റിലും മർദ്ദനമേറ്റതിന്റെ ഫോട്ടോകളുണ്ട്. സ്വർണ്ണം പണയം വെച്ചതിന്റെയും മർദ്ദനത്തിന്റെയും വിവരങ്ങളെല്ലാം അതുലിന്റെ മാതാപിതാക്കൾക്കും അറിയാമെന്നാണ് ആരതിയുടെ അമ്മ പറഞ്ഞത്.
സ്വർണ്ണമെടുത്തിട്ടും അതുലിന് വലിയ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് ആരതിയുടെ കുടുംബം പറയുന്നത്. ഇതേ ചൊല്ലി അതുലും ആരതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. മറ്റൊരു പെൺകുട്ടിയുടെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു. പലതവണ വീട്ടിലേക്ക് വിളിച്ചിട്ടും ഭർത്താവിനോടുള്ള ഇഷ്ടം കാരണം ആരതി തിരികെ വന്നില്ലെന്നാണ് അമ്മ പറയുന്നത്. എന്നാൽ പരാതികളെല്ലാം നിഷേധിക്കുകയാണ് അതുലിന്റെ കുടുംബം. സ്വർണ്ണം പണയം വെച്ചത് ഇരുവരും ചേർന്ന് വാഹനം വാങ്ങാനാണെന്നാണ് അതുലിന്റെ അച്ഛൻ പറയുന്നത്.
ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര് ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ പലകാരങ്ങൾ പറഞ്ഞ് അതുൽ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു.
Post a Comment