ബാങ്കിങ് മേഖലയ്ക്ക് ഭീഷണിയായി 'മിത്തോസ്'എഐ ; അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ.

ലോകമെമ്പാടുമുള്ള ബാങ്കിങ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയേക്കാവുന്ന 'മിത്തോസ്' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിനെതിരെ അതീവ ജാഗ്രത പാലിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ബാങ്ക് മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ആന്ത്രാപിക് വികസിപ്പിച്ച ഈ എഐ മോഡല്‍, മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

എന്താണ് 'മിത്തോസ്'?

പുറത്തുവിട്ടാല്‍ ലോകത്തിന് 'അതീവ അപകടകരം' എന്ന് കരുതി നിര്‍മ്മാതാക്കളായ ആന്ത്രാപിക് പോലും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന എഐ മോഡലാണ് മിത്തോസ്. എന്തൊക്കെയാണ് മിത്തോസിന്റെ പ്രത്യേകതകൾ? 

പിഴവുകള്‍ കണ്ടെത്തും: സോഫ്റ്റ്വെയറുകളിലെയും ഇന്റര്‍നെറ്റ് സംവിധാനങ്ങളിലെയും ചെറിയ പിഴവുകള്‍ പോലും സ്വയം കണ്ടെത്താന്‍ മിത്തോസിന് കഴിയും.

മനുഷ്യരേക്കാള്‍ വേഗത: സൈബര്‍ സുരക്ഷാ രംഗത്തെ വിദഗ്ധരേക്കാള്‍ വേഗത്തില്‍ ഈ എഐ സിസ്റ്റം പ്രവര്‍ത്തിക്കും. 27 വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലെ പിഴവുകള്‍ പോലും ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയിട്ടുണ്ട്.

ദുരുപയോഗ സാധ്യത: മിത്തോസിന്റെ നിയന്ത്രണം അനധികൃതമായി ആരുടെയെങ്കിലും കൈകളില്‍ എത്തിയാല്‍ ബാങ്കിങ് തട്ടിപ്പുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇത് ആയുധമാക്കപ്പെട്ടേക്കാം. അടുത്തിടെ ഈ സിസ്റ്റത്തിലേക്ക് ചിലര്‍ അനധികൃതമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് ആഗോളതലത്തില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ധനമന്ത്രിയും ഐടി മന്ത്രി അശ്വിനി വൈഷ്ണവും പങ്കെടുത്ത യോഗത്തില്‍ ബാങ്കുകള്‍ക്ക് നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:

സൈബര്‍ ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയാന്‍ ബാങ്കുകള്‍ തയ്യാറെടുക്കണമെന്നും മികച്ച സൈബര്‍ സെക്യൂരിറ്റി പ്രൊഫഷണലുകളെയും ഏജന്‍സികളെയും ഇതിനായി നിയോഗിക്കണമെന്നും അവർ പറഞ്ഞു. രാജ്യത്തെ ബാങ്കിങ് സംവിധാനങ്ങള്‍ നിലവില്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ആന്ത്രാപിക് കമ്പനിയുടെ നേതൃത്വവുമായി ഇന്ത്യ നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. റിസര്‍വ് ബാങ്കും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

അതേസമയം, എഐ ഇത്തരത്തില്‍ പിഴവുകള്‍ കണ്ടെത്തുന്നത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് അഭിപ്രായപ്പെട്ടു. എഐ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ കൂടുതല്‍ വിദഗ്ധരെ ആവശ്യമായി വരുമെന്നും ഇത് ഐടി മേഖലയ്ക്ക് ഗുണകരമാകുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

Post a Comment

Previous Post Next Post