വ്യാജ രേഖകൾ നൽകി ബാങ്കിനെ കബളിപ്പിച്ച് 75 ലക്ഷം രൂപ വായ്പയെടുത്ത കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. വായ്പ എടുത്ത ദിനേശിനെ വിദേശത്ത് നിന്നും എത്തിക്കാനുള്ള നടപടികൾ പൊലീസ് തുടങ്ങി. കേസുമായി ബന്ധപ്പെട്ട് മലയിൻകീഴ് സ്വദേശി രാജീവിനെ വ്യാഴാഴ്ചയും സുഹൃത്ത് അനുരാജിനെ കഴിഞ്ഞ മാസവും പിടികൂടിയിരുന്നു. വെള്ളയമ്പലം ആൽത്തറ എസ്ബിഐ ബ്രാഞ്ചിലാണ് സംഘം വർഷങ്ങൾക്ക് മുമ്പ് തട്ടിപ്പ് നടത്തിയത്.
ദിനേശാണ് വസ്തു പണയംവച്ച് എൻആർഐ വായ്പയെടുത്തത്. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാതായി ജപ്തി നടപടി ആരംഭിച്ചപ്പോഴാണ് ഇങ്ങനെയൊരു വസ്‌തുവില്ലെന്ന് ബാങ്ക് അധികൃതർ കണ്ടെത്തിയത്. ആധാരത്തിൽ പറഞ്ഞിരിക്കുന്ന വസ്തു പഞ്ചായത്ത് ടാർ ചെയ്ത വഴിയും വീട് മലയിൻകീഴ് ക്ഷേത്രത്തിന് പിറകിൽ ഫെഡറൽ ബാങ്ക് ജപ്തി ചെയ്ത വസ്തുവും വീടുമാണ്. അന്വേഷണത്തിൽ രാജീവിന്റെ അച്ഛൻ രാജപ്പൻ പ്ലോട്ടുകളായി തിരിച്ചുകൊടുത്ത രണ്ടര ഏക്കറിലുൾപ്പെട്ടിരുന്ന സ്ഥലത്താണ് ഇവർ കൃത്രിമം കാട്ടിയത്.
അന്ന് വഴിക്കായി വിട്ടുകൊടുത്ത ഇടം തണ്ടപ്പേർ എടുത്ത് വസ്തുവായി കാണിച്ച് കരമടയ്ക്കുകയും ആധാരമാക്കി രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അനുരാജിനെതിരെ സമാനമായ തട്ടിപ്പുകേസുകൾ അരുവിക്കര, കന്റോൺമെന്റ് സ്റ്റേഷനുകളിലുണ്ട്. ഇയാളുടെ പുളിമൂട്ടിലെ കമ്പ്യൂട്ടർ സർവീസ് സെന്ററിൽ നിന്ന് വിളപ്പിൽ പഞ്ചായത്തിന്റെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും എംബസികളുടെയും വ്യാജ സീലുകൾ കണ്ടെടുത്തു.
വഴി വസ്‌തുവായി രജിസ്റ്റർ ചെയ്‌തതിൽ റവന്യൂ, രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നാണ് സംശയം. വൻ തട്ടിപ്പുസംഘം പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അച്ഛന്‍റെ പേരിലുണ്ടായ ഏഴ് സെന്റ് വസ്തു രാജീവ് ആദ്യം അനുരാജിന് വിറ്റതായും അയാൾ അത് 95 ലക്ഷം രൂപയ്ക്ക് ദിനേശിന് വിറ്റതായും ആണ് രേഖയിൽ പറയുന്നത്. പിന്നീടാണ് ദിനേശ് ഇത് ബാങ്കിൽ പണയം വയ്ക്കുന്നത്.
Post a Comment