കേരളത്തിൽ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നിര്‍ദേശവുമായി ഹൈക്കോടതി. കേന്ദ്രം സാധ്യതാ പഠനം നടത്തമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപിപ്പിച്ചു കൊണ്ടാവണം ഈ പഠനം നടത്തേണ്ടത്. സ്ഥലം മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണം.കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഫെബ്രുവരി 25 നു മുമ്പ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. കേന്ദ്രത്തിന്‍റെ ആ അവഗണന അങ്ങേയറ്റം നിർഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന എയിംസ് (AIIMS) ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഇത്തവണയും പരിഗണിച്ചില്ല. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയിൽ കേരളത്തിന്‍റെ നേട്ടങ്ങളെ പ്രശംസിച്ച കേന്ദ്രം, ബജറ്റ് വന്നപ്പോൾ കേരളം എന്ന പേര് പോലും പരാമർശിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പല സംസ്ഥാനങ്ങൾക്കും ഒന്നിലധികം എയിംസ് അനുവദിക്കുമ്പോഴും കേരളത്തോടുള്ള ഈ വിവേചനം തുടരുകയാണെന്നും, അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് എന്നത് കേരളത്തിന്‍റെ കാലങ്ങളായുള്ള ആവശ്യമാണ്. നാല് സ്ഥലങ്ങൾ എയിംസിനായി നിർദേശിച്ചു. പലവട്ടം പ്രധാനമന്ത്രിയെയും ആരോഗ്യമന്ത്രിയെയും അടക്കം കണ്ടു. ഇപ്പോ കിട്ടി പോയി എന്ന മട്ടിൽ ഞങ്ങൾ തിരിച്ചു വരും. എല്ലാ പ്രാവശ്യവും നിരാശയാണ് ഫലമെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്‍റെ കേരളത്തോടുള്ള അവഗണനക്കെതിരെ നിയമസഭയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എയിംസിലും വിഴിഞ്ഞം വികസനത്തിലും അതിവേഗ റെയിലിലുമടക്കം കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചത്. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റാണെന്നും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഭൂമി കണ്ടെത്തിയിട്ടും കേരളത്തിന് എയിംസ് നൽകിയില്ലെന്ന് പ്രമേയത്തിൽ വിമര്‍ശിച്ചു.
Post a Comment