വിജിലന്‍സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ട്രാപ്പ് ഓപ്പറേഷന്‍:- പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഗ്രാമ പഞ്ചായത്ത് ഓവര്‍സീയര്‍ പിടിയില്‍.

വിജിലന്‍സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ട്രാപ്പ് ഓപ്പറേഷന്‍:- പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍. പരാതിക്കാരന്‍ പുതിയതായി നിര്‍മ്മിച്ച വെയര്‍ഹൗസിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് ഓവര്‍സീയറും,  കാസര്‍ഗോഡ് ഹരിപുരം സ്വദേശിയുമായ ദീപേഷ് കുമാറിനെ വിജിലന്‍സ് ഇന്നലെ കൈയ്യോടെ പിടികൂടി. വിജിലന്‍സിന്റെ ചരിത്രത്തില്‍ ഒരു ട്രാപ്പ് കേസില്‍ പിടികൂടുന്ന ഏറ്റവും ഉയര്‍ന്ന കൈക്കൂലി തുകയാണ് ഇത്.  
 
എറണാകുളം പനമ്പള്ളി സ്വദേശിയായ പരാതിക്കാരന്‍ തന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്ഥാപനത്തിന്റെ ആവശ്യത്തിനായി വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മിച്ച വെയര്‍ ഹൗസിന്റെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റിനായി 21.01.2026 തീയതി ഓണ്‍ലൈന്‍ മുഖാന്തിരം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സ്ഥലപരിശോധനയ്‌ക്കെത്തിയ ഓവര്‍സീയര്‍ ദീപേഷ് കുമാര്‍,  കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി 20 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു.  തുടര്‍ന്ന് പരാതിക്കാരന്‍ ദീപേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെടുകയും, ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കൈക്കൂലി തുക പതിനഞ്ച് ലക്ഷമാക്കി കുറച്ചു.

പരാതിക്കാരന്‍ ദീപേഷ് കുമാറിനെ നേരില്‍ കണ്ടപ്പോള്‍ കൈക്കൂലി തുകയായ 15 ലക്ഷം  ഇന്നലെ രാത്രി 9 മണിക്ക് കാക്കനാട് കളക്ടറേറ്റിന് സമീപം എത്തിച്ച് നല്‍കണമെന്ന് ദീപേഷ് കുമാര്‍ പറഞ്ഞു.  എന്നാല്‍  സര്‍ക്കാര്‍ സേവനം കൈക്കൂലി നല്‍കി  നേടിയെടുക്കുന്നതിന് താല്പര്യമില്ലാതിരുന്ന പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ രാത്രി 9.15 ന് പരാതിക്കാരനില്‍ നിന്നും അഞ്ച് ലക്ഷം രൂപ പണമായും പത്ത് ലക്ഷം രൂപ ചെക്കായും പതിനഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്ത് ഓവര്‍സീയറും കാസര്‍ഗോഡ് ഹരിപുരം സ്വദേശിയുമായ ദീപേഷ് കുമാറിനെ കാക്കനാട് കളക്ടറേറ്റിന് സമീപം വച്ച് വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. 

അറസ്റ്റ് ചെയ്ത പ്രതിയെ  മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ  ശ്രദ്ധയില്‍  അഴിമതി സംബന്ധിച്ച  വിവരങ്ങള്‍  ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ  ടോള്‍  ഫ്രീ നമ്പറായ 1064  എന്ന  നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ്ആപ്പ്  നമ്പരായ 9447789100 എന്ന  നമ്പരിലോ  അറിയിക്കണമെന്ന്  വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ്  എബ്രഹാം ഐ.പി.എസ്  അഭ്യര്‍ത്ഥിച്ചു.

Post a Comment

Previous Post Next Post