ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിന് പുതിയ ഇന്റര്‍നെറ്റ് വിലാസത്തിലേക്ക് മാറണമെന്ന് ബാങ്കുകള്‍ക്ക് RBI നിര്‍ദ്ദേശം.

ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിന് പുതിയ ഇന്റര്‍നെറ്റ് വിലാസത്തിലേക്ക് മാറണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശം. ഈ വര്‍ഷം ഏപ്രില്‍ മുതലാണ് ഡൊമെയ്ന്‍ മാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രാജ്യത്തെ എല്ലാ ബാങ്കുകളും വ്യാജ വെബ്‌സൈറ്റുകളില്‍ നിന്ന് നിയമാനുസൃതമായ വെബ്‌സൈറ്റുകളെ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിന് പുതിയ ഇന്റര്‍നെറ്റ് വിലാസം സ്വീകരിച്ചുതുടങ്ങണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ആര്‍ബിഐയുടെ ധനനയ അവലോകന യോഗത്തിലാണ് ഡൊമെയ്ന്‍ മാറ്റത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഫിഷിംഗ് തട്ടിപ്പുകളും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടികൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ സജ്ഞയ് മല്‍ഹോത്രയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ തട്ടിപ്പുകളിലെ വര്‍ദ്ധന ആശങ്കാജനകമാണെന്നും എല്ലാ ധനകാര്യ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഇതിനെതിരെ ആവശ്യമാണെന്നും അദ്ദേഹം അന്ന് പറഞ്ഞു.എങ്ങനെയാണ് പുതിയ ഡൊമെയ്ന്‍ പ്രവര്‍ത്തിക്കുകഎല്ലാ ബാങ്കുകളും ഇതുവരെ ഉപയോഗിച്ചിരുന്ന ഇന്റര്‍നെറ്റ് ഡൊമെയിനിനു പകരം bank.in-ല്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകള്‍ ഉപയോഗിക്കേണ്ടതുണ്ട്.

ഉപയോക്താക്കള്‍ക്ക് നിയമാനുസൃമായ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ തിരിച്ചറിയാനും വ്യാജ വെബ്‌സൈറ്റുകളുടെ കെണിയില്‍പ്പെടാതിരിക്കാനും ഈ മാറ്റം സഹായിക്കും. ബാങ്കുകള്‍ക്ക് പുറമേ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കായി (എന്‍ബിഎഫ്‌സി) ഒരു fin.in ഡൊമെയ്ന്‍ ആരംഭിക്കാനും ആര്‍ബിഐ പദ്ധതിയിടുന്നുണ്ട്. ഡിജിറ്റല്‍ ധനകാര്യ മേഖലയില്‍ തട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനായാണിത്.

ഇന്ത്യയിലെ സൈബര്‍ ഭീഷണികള്‍ഓണ്‍ലൈന്‍ ബാങ്കിംഗ്, യുപിഐ ഇടപാടുകള്‍, മൊബൈല്‍ വാലറ്റുകള്‍ എന്നിവയുടെ ഉപയോഗം രാജ്യത്ത് വ്യാപകമായി നടക്കുന്നതിനാല്‍ തട്ടിപ്പുകളും വളരെ കൂടുതലാണ്. തട്ടിപ്പുകള്‍ക്കായി പലപ്പോഴും സൈബര്‍ കുറ്റവാളികള്‍ നിയമാനുസൃതമായ ബാങ്കിംഗ് സൈറ്റുകളെ അനുകരിക്കുന്നു. ബാങ്കുകളും എന്‍ബിഎഫ്‌സികളും തങ്ങളുടെ തട്ടിപ്പ് കണ്ടെത്തല്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെടുത്തുകയും സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പതിവ് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യണമെന്ന് ഗവര്‍ണര്‍ നിർദ്ദേശിച്ചിട്ടുണ്ട്.

 

Post a Comment

Previous Post Next Post