ആഗോള അയ്യപ്പസംഘമത്തിന് പമ്പാതീരത്ത് തുടക്കമായി.

ആഗോള അയ്യപ്പസംഘമത്തിന് പമ്പാതീരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഭദ്രദീപം തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തുന്നതിന് സംഗമം അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയുടെ ചരിത്രം പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തീർഥാടനം ആയാസരഹിതമാക്കാൻ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും ആ കാര്യങ്ങൾക്കാണ് ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രസംഗത്തിന്റെ പൂർണരൂപം: "വേർതിരിവുകൾ ഇല്ലാതെ എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ഇടമാണ് ശബരിമല. ഈ ആരാധനാലയം ശക്തിപ്പെടുത്തേണ്ടതുണ്ട്. തീർഥാടകർക്ക് എന്താണ് വേണ്ടത്, അത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കല്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്ന് തന്നെ ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ടത് ചെയ്യണം. അതിന് വേണ്ടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭക്തജന സംഗമം. ഇതിനോട് അയ്യപ്പ ഭക്തന്മാർ സഹകരിച്ചു കാണുന്നത് സന്തോഷകരമാണ്. ഭക്തി കേവലമൊരു പരിവേഷമായവർക്ക് പ്രത്യേക അജണ്ടയുണ്ട്. അവർക്ക് പ്രത്യേക താല്പര്യങ്ങളുമുണ്ട്. അത് മുൻനിർത്തി അവർ സംഗമം തടയാൻ എല്ലാ ശ്രമങ്ങളും നടത്തി നോക്കി. അത് നമുക്ക് ബാധകമല്ല. ആ വഴിയ്ക്കുള്ള ശ്രമങ്ങളെ ബഹുമാനപ്പെട്ട സുപ്രിംകോടതി തന്നെ വിലക്കി എന്നത് ആശ്വാസകരമാണ്. യഥാർഥ ഭക്തരെ തിരിച്ചറിയാൻ വിഷമമില്ല. അതിന് ഭഗവത്ഗീത തന്നെ വഴികൾ പറയുന്നുണ്ട്. ഗീതയിലെ ആ സങ്കല്പം ഉയർത്തിപ്പിടിക്കുന്നവരുടെ സംഗമമാണിത്. ജാതി മത ചിന്തകൾക്കതീതമായി എല്ലാവരും എത്തിച്ചേരുന്ന ഇടമാണ് ശബരിമല. കല്ലും മുള്ളും കാല്ക്ക് മെത്ത എന്ന ശരണം വിളിയിൽ സന്നിധാനത്തെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്, തത്വമസി എന്ന ഉപനിഷദ് വചനമാണ്. ഞാനും നീയും ഒന്നാകുന്നു എന്ന് പറയുമ്പോൾ അന്യരില്ല എന്നാണർഥം. എല്ലാവരും ഒന്ന് എന്ന ബോധ്യം തെളിയിക്കുകയാണ് ശബരിമലയുടെ സന്ദേശം.   അയ്യപ്പന് ഉറക്കുപാട്ടാകുന്ന ഹരിവരാസനം ചിട്ടപ്പെടുത്തിയത്, നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്ററാണ്. അത് ആലപിച്ചത് ജന്മം കൊണ്ട് ക്രൈസ്തവനായ യേശുദാസും. യാത്രാമധ്യേ അയ്യപ്പഭക്തർ തൊഴുത് നീങ്ങുന്നതാകട്ടെ വാവർ നടയിലൂടെയാണ്. തീർഥാടനത്തിനിടെ അർത്തുങ്കൽ പള്ളിയിലും ഭക്തർ കാണിക്കയിടുന്നു. അതാണ് ശബരിമലയ്ക്കുള്ള പ്രത്യേകത. ശബരിമലയുടെ മതാതീത ആത്മീയത ലോകത്തിന് മുന്നിൽ കൊണ്ടുവരിക എന്നത് പ്രധാനമാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ശബരിമലയിലേക്ക് ആകർഷിക്കാൻ കഴിയണം. ഇതൊക്കെ എങ്ങനെ സാധ്യമാക്കണം എന്ന് വിലയിരുത്തുന്നതിനാണ് സംഗമം. സന്നിധാനത്തെത്തുന്ന തീർഥാടകർ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുക കൂടിയാണ് സംഗമത്തിന്റെ ലക്ഷ്യം. ശബരിമലയുടെ വികസനം യാഥാർഥ്യമാകണം. അതിന് എല്ലാവരെയും ചേർത്തുപിടിച്ച് മുന്നേറാനാണ് സർക്കാർ ശ്രമിക്കുന്നത്.

Post a Comment

Previous Post Next Post