കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ട് ഉദ്ഘാടനം ചെയ്‌ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയൊരു ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നതിൻ്റെ സന്തോഷത്തിലാണ് ഇന്ന് ഒത്തുചേർന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവനയ്ക്കും സർഗ്ഗാത്മകതയ്ക്കും ചിറകുകൾ നൽകുന്ന ഒരു പുതിയ പദ്ധതിക്ക് നാം തുടക്കമിടുകയാണ് കുട്ടികളുടെ സാഹിത്യോത്സവം.
പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ എഴുതി പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിക്കുമെന്ന് ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു. ഒന്നാം ക്ലാസ്സുകാരായ കുരുന്നുകളുടെ ഡയറിക്കുറിപ്പുകൾ എഡിറ്റ് ചെയ്ത‌് 'കുരുന്നെഴുത്തുകൾ' എന്ന പേരിൽ വകുപ്പ് ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു. ആ സമയത്താണ് നമ്മുടെ കുഞ്ഞുങ്ങൾക്കായി ഒരു സംസ്ഥാനതല പുസ്തകോത്സവം സംഘടിപ്പിക്കണമെന്ന ചിന്തയുണ്ടായത്. ആ ആശയത്തെ കൂടുതൽ വിപുലീകരിച്ചാണ് 'കുട്ടികളുടെ സാഹിത്യോത്സവം' എന്ന ഈ വലിയ പരിപാടിക്ക് നാം ഇന്ന് രൂപം നൽകിയിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ നേതൃത്വത്തിൽ 'അക്ഷരക്കൂട്ട്' എന്ന പേരിലാണ് ഈ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കനകക്കുന്ന്, ജവഹർ ബാലഭവൻ, മൺവിള എന്നിവിടങ്ങളിലെ വിവിധ വേദികളിലായി ഈ അക്ഷരമാമാങ്കം അരങ്ങേറുകയാണ്.
കുട്ടികൾ രചിച്ച പുസ്തങ്ങളുടെ പ്രദർശനവും അവർക്കായി സാഹിത്യ ശില്പശാലകളും പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാഹിത്യരചനയിൽ തൽപ്പരരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് കൃത്യമായ ദിശാബോധം നൽകാനുമാണ് ഈ പദ്ധതിയിലൂടെ നാം ലക്ഷ്യമിടുന്നത്.
പുസ്‌തകങ്ങൾ രചിച്ച 140-ഓളം വിദ്യാർത്ഥികളാണ് ഈ സാഹിത്യോത്സവത്തിൽ മുഴുവൻ സമയ പങ്കാളികളാകുന്നത് എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്.
ഈ സാഹിത്യോത്സവത്തിന് മറ്റു സാഹിത്യോത്സവങ്ങളിൽ കാണാത്ത ഒരു വലിയ പ്രത്യേകതയുണ്ട്. ഇവിടെ പ്രദർശിപ്പിക്കുന്ന ഓരോ പുസ്‌തകവും എഴുത്തുകാരായ അധ്യാപകർ വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കുട്ടികൾ മെന്റർ ടീച്ചർമാരുടെ സാന്നിധ്യത്തിൽ ഈ പുസ്‌തകങ്ങൾ ചർച്ച ചെയ്യുകയും അതിന്റെ വിശകലനം പൊതുവേദിയിൽ അവതരിപ്പിക്കുകയും ചെയ്യും. ഇത് നമ്മുടെ കുരുന്നു പ്രതിഭകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോത്സാഹനമായിരിക്കും.
ഇങ്ങനെയൊരു സംരംഭം ഒരു വർഷം കൊണ്ട് അവസാനിപ്പിക്കേണ്ട ഒന്നല്ല. നമ്മുടെ കുട്ടികളുടെ സർഗ്ഗശേഷിയെ ഓരോ വർഷവും പരിപോഷിപ്പിക്കേണ്ടതുണ്ട്. അവർക്ക് സ്ഥിരമായ ഒരു വേദി ഒരുക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ, ഈ ചരിത്രപരമായ മുഹൂർത്തത്തിൽ, ഏറെ സന്തോഷത്തോടെ ഞാൻ ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്.
ഈ അധ്യയന വർഷം നാം തുടക്കം കുറിക്കുന്ന 'അക്ഷരക്കൂട്ട്' എന്ന ഈ കുട്ടികളുടെ സാഹിത്യോത്സവം, കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഒരു സ്ഥിരം പരിപാടിയായിരിക്കും.
ഇത് നമ്മുടെ കുട്ടി എഴുത്തുകാർക്ക് സർക്കാർ നൽകുന്ന ഒരു ഉറപ്പാണ്. ഓരോ വർഷവും പുതിയ എഴുത്തുകാർക്ക് ഈ വേദിയിൽ ഇടം നൽകും. അവരുടെ കഴിവുകളെ നാം ഒരുമിച്ച് പ്രോത്സാഹിപ്പിക്കും.
ഈ മഹത്തായ പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 'അക്ഷരക്കൂട്ട്' സാഹിത്യോത്സവത്തിന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട്, ഈ വർഷത്തെ പരിപാടികൾ വിജയകരമാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Post a Comment