സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷൻ്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സമരം ചെയ്യട്ടേ എന്ന് ചോദിച്ചാൽ ഞാനെന്ത് പറയാനാണ്. എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ചെയ്തോളാൻ. ഓണക്കാലത്ത് അവർ ബസ് ഓടിച്ചില്ലെങ്കിൽ കെഎസ്ആർടിസിയുടെ കൈയിൽ 500 മുതൽ 600 വരെ ബസ് കിടപ്പുണ്ട്. പണി ചെയ്ത് കുട്ടപ്പനാക്കിയിട്ട ലോക്കൽ ബസുകൾ. ഡീസലടിക്കുക, ഡ്രൈവറെ വെക്കുക, ഓടിക്കുക. അവർ സമരം ചെയ്തോട്ടെ.' -ഗണേഷ് കുമാർ പറഞ്ഞു.
'സമരം ചെയ്യുകയാണെങ്കിൽ ഈ വണ്ടികൾ മുഴുവൻ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വർക്ക്ഷോപ്പിൽ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആർടിസിക്ക് ഇപ്പോൾ വാങ്ങിയ വണ്ടികൾ കൂടാതെ ഇത്രയും വണ്ടികൾ സ്പെയർ ഉണ്ട്. അവര് സമരം ചെയ്താൽ അതിങ്ങ് ഇറക്കും' -മന്ത്രി തുടർന്നു.
'പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ? കുട്ടികളുടെ ചാർജ് വർധിപ്പിക്കണമെന്ന് പറഞ്ഞാൽ, അവരുമായി ഒരു സമവായത്തിലെത്താതെ ചാർജ് വർധിപ്പിച്ചാൽ എന്തായിരിക്കും ഇവിടെ സ്ഥിതി? എന്തിനാണ് ആവശ്യമില്ലാതെ ആളുകളെ സമരത്തിലേക്ക് തള്ളിവിടുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നിൽക്കണോ?' -ഗണേഷ് കുമാർ പറഞ്ഞു.
'അവരുമായും കുട്ടികളുമായും ട്രാൻസ്പോർട്ട് സെക്രട്ടറി ചർച്ച നടത്തിയതാണ്. ആ ചർച്ചയിൽ കുട്ടികൾ സമവായത്തിന് തയ്യാറായില്ല. അതൊന്നും കാര്യമുള്ള കാര്യമല്ല. ഇവര് അഞ്ച് രൂപ വെച്ചൊക്കെ വാങ്ങുന്നുണ്ട്. കൊടുക്കുന്നുമുണ്ട്. ആദ്യം അവര് മത്സര ഓട്ടം നിർത്തട്ടെ.
'കുട്ടികളുടെ കൺസെഷൻ ആപ്പിൽ വരും. ഈ ആഴ്ച ഞങ്ങളൊരു ആപ്പ് പുറത്തിറക്കുന്നുണ്ട്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ ആപ്പ് വഴി കുട്ടികൾ അപേക്ഷിക്കണം. അവർക്ക് ആപ്പ് വഴി പാസ് നൽകും. പാസില്ലാതെ കുട്ടികൾ കയറുന്നത് തെറ്റാണ്. സ്റ്റുഡൻ്റാണെന്ന് പറഞ്ഞ് 45 വയസുള്ളയാളും കയറിപ്പോകുന്നത് പറ്റില്ല. അതുകൊണ്ട് കൺസെഷൻ കാർഡ് ആർടിഒമാർ അനുവദിക്കും.' -ഗണേഷ് കുമാർ പറഞ്ഞു.
Post a Comment