അഞ്ച് രൂപയാണെന്നു കരുതി യുവതി മെഡിക്കൽ ഷോപ്പിൽ നൽകിയത് സ്വർണ നാണയം. പാലക്കാട് കൂറ്റനാടാണ് സംഭവം. ബാങ്കിൽ പണയം വെച്ച സ്വർണനാണയം തിരികെയെടുത്ത് വരുന്ന വഴിയിൽ അച്ഛന് മരുന്ന് വാങ്ങാനായി കൂറ്റനാട് സ്വദേശിനിയായ പെൺകുട്ടി മെഡിക്കൽ സ്റ്റോറിൽ കയറി. അഞ്ച് രൂപയെന്ന് കരുതി യുവതി മെഡിക്കൽ സ്റ്റോറിൽ കയറി ബിൽ തുകയായി നൽകിയത് ഒരു പവൻ സ്വർണ നാണയം. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം പോയതറിഞ്ഞത്.
കുറച്ചുപേരുടെ സംയോജിതമായ ഇടപെടൽ മൂലമാണ് ഒടുവിൽ നഷ്ടപ്പെട്ട സ്വർണ നാണയം തിരികെ കിട്ടിയത്. സ്വർണ നാണയം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തയായ പെൺകുട്ടി പാലക്കാട് പൊലീസ് ഓഫീസറായ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ പൊതുപ്രവർത്തകനായ സുഹൃത്ത് രവിയോട് വിവരം ധരിപ്പിച്ചു. ഉടൻ തന്നെ രവിയും മറ്റൊരു സുഹൃത്തും മെഡിക്കൽ സ്റ്റോറിലെത്തി കാര്യമറിയിച്ചു.
മെഡിക്കൽ സ്റ്റോർ ഉടമയും 10 രൂപ നാണയമാണെന്നു കരുതി തുക മേശയിൽ വച്ചെന്ന് പറഞ്ഞു. പിന്നീട് കടയിൽ വന്ന ആർക്കോ നാണയങ്ങൾ കൊടുത്തെന്നും പറഞ്ഞു. ഉടൻ തന്നെ സിസിടിവി ക്യാമറ പരിശോധിച്ച് കടയിൽ വന്നവരുടെ പട്ടിക പരിശോധിച്ച് കൂറ്റനാട്ടുള്ള ഒരാളുടെ കൈവശംനിന്ന് സ്വർണ്ണ നാണയം കണ്ടെത്തുകയായിരുന്നു.
സംസാരിച്ചപ്പോൾ കാര്യം മനസിലായ ആൾ ആദ്യം അമ്പരന്നെങ്കിലും സ്വ൪ണനാണയം രവിക്കു തിരികെ നൽകി. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയുടെ കയ്യിൽ സ്വർണ നാണയം ഏൽപിച്ചു.
Post a Comment