വയനാട് ചേകാടി ഗവ. എൽപി സ്കൂളിലെത്തിയ കാട്ടാനക്കുട്ടി കൗതുകവും ഒപ്പം ആശങ്കയും വിതച്ചു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് ആനക്കുട്ടി സ്കൂകൂളിലെത്തിയത്. അപ്രതീക്ഷിതമായി ഓടിക്കയറിവന്ന അതിഥിയെകണ്ട് അധ്യാപകരും വിദ്യാർഥികളും ആദ്യമൊന്ന് അമ്പരന്നു. ആനക്കുട്ടിയെ കണ്ട് കുട്ടികൾ ആർത്തുവിളിക്കുമ്പോൾ, കുഞ്ഞിനെ തേടി പിന്നാലെ കാട്ടാനക്കൂട്ടം വരുമോയെന്ന ആശങ്കയിലായിരുന്നു അധ്യാപകരും നാട്ടുകാരും.
ആനക്കുട്ടി വരുന്ന വിവരം സമീപത്തെ ഉന്നതിനിവാസികൾ അറിയിച്ചതിനാൽ അധ്യാപകർ ചേർന്ന് കുട്ടികളെ നേരത്തെ ക്ലാസ് മുറികളിൽകയറ്റി സുരക്ഷിതരാക്കിയിരുന്നു. ആരെയും കൂസാതെ സ്‌കൂൾ വരാന്തയിലൂടെ ഓടിനടക്കുന്ന കാട്ടാനക്കുട്ടിയുടെ വീഡിയോയും പുറത്തുവന്നു. നേരത്തെ വെളുകൊല്ലിയിലെ കിടങ്ങിൽ വീണ ആനക്കുട്ടിയെ വനം വകുപ്പ് കാട്ടിലേക്ക് അയച്ചിരുന്നു. ഉച്ചയോടെ കാടിറങ്ങിയ ആനക്കുട്ടി സ്കൂളിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ ചേർന്ന് ആനക്കുട്ടിയെ പിടികൂടി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി.
Post a Comment