കർണാടകയിലെ ബന്ദിപ്പുർ കടുവാ സങ്കേതത്തിൽ കാട്ടാനയ്ക്ക് മുന്നിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ ആക്രമിച്ചു. സംഭവത്തിൽ മലയാളിയായ യുവാവിനാണ് പരിക്കേറ്റത്. ഊട്ടിയിൽനിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്താണ് സംഭവം. പരിക്കേറ്റ ആളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാളടക്കം നിരവധി പേർ റോഡിൽ ഇറങ്ങിയത്. നിരവധി വാഹനങ്ങളും ഇവിടെ നിർത്തിയിരിക്കുന്നത് ഫോട്ടോയിൽ കാണാം. വാഹനം നിർത്തി കാട്ടാനയുടെ അടുത്തേക്ക് സെൽഫിയെടുക്കാൻ പോയതായിരുന്നു യുവാവ്.
ആന ഇയാൾക്കു പിന്നാലെ ഓടുന്നതും ഫോട്ടോയിൽ കാണാം. ഓടുന്നതിനിടെ യുവാവ് റോഡിൽ വീഴുകയും പിന്നാലെയെത്തിയ ആന ഇയാളെ ചവിട്ടുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
വന്യജീവികളുടെ പ്രധാന ഇടനാഴിയും യാത്രാപ്രേമികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവുമായ ബന്ദിപ്പുരിൽ ആനയുടെ ആക്രമണം മുൻപും ഉണ്ടായിട്ടുണ്ട്. അവയിൽ ചിലത് മരണത്തിൽ കലാശിച്ചിട്ടുമുണ്ട്. ബന്ദിപ്പുരിൽ കടുവയുടെ ആക്രമണവും ഉണ്ടാവാറുണ്ട്. വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള നിർദേശങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്.
Post a Comment