പോക്സോ കേസ് പ്രതി മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തെറ്റാണെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രധാനാധ്യപകൻ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നു. അബദ്ധം പറ്റിയെന്ന് പറഞ്ഞിരുന്നതായും മന്ത്രി പറഞ്ഞു.
പ്രധാനാധ്യാപകനും അധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറഞ്ഞിരുന്നത്. അതൊരിക്കലും ശരിയല്ല. സ്കൂളിലെ പരിപാടിയിൽ ആരെയെങ്കിലും പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോയെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ വകപ്പ് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ.
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്ക് മൊമന്റോ സമ്മാനിച്ച മുകേഷ് എം നായർ, പ്രസംഗിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാളായിരുന്നു ഉദ്ഘാടക. മുൻ അസി. കമ്മീഷണർ ഒ എ സുനിൽ ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നു. കോവളം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മുകേഷ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത് രണ്ടാഴ്ച മുൻപായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇഷ്ടമില്ലാത്ത വേഷം നിർബന്ധിച്ച് ധരിപ്പിച്ചെന്നും ഷൂട്ടിങ്ങിനിടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും അര്‍ധനഗ്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു കേസ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം നടത്തിയതിന് മുൻപ് എക്സൈസും മുകേഷിനെതിരെ കേസ് എടുത്തിരുന്നു.
Post a Comment