ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ് സംഘം.

കോഴിക്കോട്ടെ ചിട്ടി നടത്തിപ്പുകാരൻ ഹേമചന്ദ്രന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ് സംഘം. അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചുവെന്ന് ഡിസിപി അരുൺ കെ പവിത്രൻ. തെറ്റിദ്ധരിപ്പിക്കാൻ ഹേമചന്ദ്രന്റെ ഫോൺ ​ഗുണ്ടൽപേട്ടിലും മൈസൂരുവിലും എത്തിച്ചു. മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ തോന്നിയ സംശയമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കണ്ണൂരിലെ ഒരുസ്ത്രീയാണ് ഹേമചന്ദ്രനെ മെഡിക്കൽ കോളേജിലേക്ക് വിളിച്ചുവരുത്തിയത്. 

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി പിറ്റേന്ന് തന്നെ കൊലപാതകം നടത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഹേമചന്ദ്രന് പ്രതി നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുമെന്നും ഡിസിപി അറിയിച്ചു. ഡിസിപി അരുൺ കെ പവിത്രൻ, മെഡിക്കൽ കോളേജ് എസിപി യു. ഉമേഷ്‌, സിഐ ജിജീഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

400 വ്യക്തികളുടെ കോൾ ഡീറ്റെയിൽസ് എടുത്തുവെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്ത് വയനാട്ടിലെക്ക് കൊണ്ടു പോയി. ഹേമചന്ദ്രൻ നൗഷാദിനു പണം കൊടുക്കാൻ ഉണ്ടായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഹേമചന്ദ്രന്റെ ഫോൺ ഗുണ്ടൽപേട്ടിൽ എത്തിച്ചു ഓൺ ആക്കി. ആ സമയം മകളുടെ കോൾ ഈ ഫോണിലേക്ക് വന്നു. മൈസൂറിലേക്ക് പോകുന്നു എന്നായിരുന്നു ശബ്ദം മാറ്റി മറുപടി നൽകിയത്. കൂടുതൽ പേർ പ്രതികൾക്ക് സഹായം ചെയ്തിട്ടുണ്ട്. ഗുണ്ടൽപെട്ടിലെ ഒരു സ്ത്രീക്കും തട്ടികൊണ്ടു പോയത് അറിയാമായിരുന്നു. ഈ സ്ത്രീക്കും പണം കൊടുക്കാൻ ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് നൗഷാദ് സൗദിയിലേക്ക് പോയത്.കൊല എവിടെ വെച്ച് നടന്നു എന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post