തകർന്നുവീണ മലപ്പുറം കൂരിയാട് ദേശീയപാത മഴക്കാലത്തിനുശേഷം പുനർ നിർമ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ. പ്രദേശത്ത് കൃഷി ചെയ്തിരുന്നത്, മണ്ണിൻറെ ഘടന ദുർബലപ്പെടുത്തി എന്ന് ഐഐടി വിദഗ്ധർ അറിയിച്ചതായും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. എന്നാൽ കൃഷി നേരത്തെ ഉണ്ടായിരുന്നതായും, പിന്നീടാണ് ദേശീയപാത നിർമ്മാണം തുടങ്ങിയതെന്നും കോടതി വിമർശിച്ചു.
മഴക്കാലത്തിനുശേഷം മാത്രമേ കാര്യമായി നിർമ്മാണ പ്രവർത്തനം തുടരാനാകൂവെന്നും ദേശീയ പാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി. എന്നാൽ തെറ്റ് ആരുടെ ഭാഗത്താണ് എന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി പരിശോധിച്ചാൽ മതിയെന്നും, സാധാരണക്കാരെ സംബന്ധിച്ച് ദേശീയപാത പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു. ദേശീയപാതയുടെ നിലവിലെ നിർമ്മാണം കാരണം കേരളത്തിലൂടെ യാത്ര ദുഷ്കരമാണെന്നും ഏറെക്കാലമായി ജനങ്ങൾ ഇത് സഹിക്കുകയാണെന്നും കോടതി വിമർശിച്ചു.
നിർമ്മാണം മന്ദഗതിയിൽ ആക്കരുതെന്നും, ഉയർന്ന നിലവാരത്തിൽ ദേശീയപാത 66ൻ്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ, പൂർണ്ണ റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി മൂന്നാഴ്ച സമയം തേടി. ആരെയും കുറ്റപ്പെടുത്താൻ താല്പര്യമില്ലെന്നും, പദ്ധതി വൈകരുതെന്നും കോടതി ഓർമിപ്പിച്ചു.
Post a Comment