പെട്രോൾ പമ്പിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. പമ്പുകളിലെത്തുന്ന ഉപയോക്താക്കൾക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂവെന്ന് കോടതി ഉത്തരവിട്ടു. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതു ടോയ്‌ലറ്റുകളാക്കി മാറ്റാൻ നടത്തിയ ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലർമാരും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വകാര്യ പെട്രോൾ പമ്പുകളുടെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. പെട്രോൾ പമ്പുകളുടെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരും തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനും നിർബന്ധിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.
Post a Comment