താജ്മഹലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. താജ്മഹലിൽ അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിക്കാനാണ് നീക്കം. സിഐഎസ്എഫും ഉത്തര്‍പ്രദേശ് പൊലീസും ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്. താജ്മഹലിന്റെ ഏഴ് മുതൽ എട്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സംവിധാനമുണ്ടാകുക.
തുടക്കത്തില്‍ പ്രധാന താഴികക്കുടത്തില്‍നിന്ന് 200 മീറ്റര്‍ ചുറ്റളവിലാണ് ഡ്രോണ്‍ പ്രതിരോധം നടപ്പാക്കുകയെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ സയ്യിദ് അരിബ് അഹമ്മദ് പറഞ്ഞു. ഈ മേഖലയിൽ പ്രവേശിക്കുന്ന ഡ്രോണുകളുടെ സിഗ്നലുകൾ ജാമാക്കി ഇല്ലാതാക്കും. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനായി പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ള താജ്മഹൽ ഇന്ത്യയിൽ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ചരിത്ര നിർമിതികളിൽ ഒന്നാണ്. നിലവിൽ സ്മാരകത്തിനകത്ത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സും (സിഐഎസ്എഫ്) പുറത്ത് യുപി പൊലീസുമാണ് കാവൽ.
ഓപറേഷൻ സിന്ദൂറിന് ശേഷം നിരവധി ഡ്രോൺ ആക്രമണങ്ങൾ പാകിസ്താന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതിർത്തി മേഖലയിലെ വിവിധയിടങ്ങളിൽ ഷെല്ലാക്രമണവും മിസൈൽ ആക്രമണവുമുണ്ടായി. ഇതിന് പിന്നാലെയാണ് താജ്മഹലിന്‍റെ സുരക്ഷ കൂട്ടാൻ തീരുമാനമായത്. 1971ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് താജ്മഹലിന്റെ പ്രധാന താഴികക്കുടം ഒരു വലിയ കറുത്ത തുണികൊണ്ട് മൂടിയിരുന്നു.
Post a Comment