മാലിന്യം വലിച്ചെറിയുന്നവർക്ക് കണ്ണിൽ ചോരയില്ലാത്ത പിഴഈടാക്കും -മന്ത്രി എം.ബി. രാജേഷ്

ബോധവത്കരണത്തിലൂടെ ആരും മാലിന്യം വലിച്ചെറിയൽ നിർത്തിയിട്ടില്ലെന്നും എന്നാൽ പിഴയടക്കുമ്പോൾ ബോധം വരുന്നുണ്ടെന്നും  തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ചാവക്കാട് നഗരസഭ മണത്തല പരപ്പിൽ താഴത്ത്  കേന്ദ്രീകൃത ജൈവമാലിന്യ സംസ്കരണ പ്ലാന്റ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാലിന്യം വലിച്ചെറിയലിന്  കണ്ണിൽ ചോരയില്ലാത്ത പിഴ മാത്രമാണ് പരിഹാരം. ഇതിൽ ഒരു ദാക്ഷിണ്യവും കാണിക്കില്ല. കഴിഞ്ഞ വർഷം പിഴ ഇനത്തിൽ 5.77 കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്. വാട്സ്ആപ് വഴിയുള്ള പരാതിയിൽ ഇതിനകം 30 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. അധ്യാപകർ, എൻജിനീയർമാർ, സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാസമ്പന്നരാണ് പിടിക്കപ്പെട്ടവരിൽ അധികവും. 

മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവർക്കുള്ള പ്രതിഫലം പിഴയുടെ പത്തിലൊന്ന് എന്നത് നാലിലൊന്നാക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.   9446700800 എന്ന നമ്പറിലേക്കാണ് പരാതി തെളിവ് സഹിതം വാട്സ്ആപ് ചെയ്യേണ്ടത്. നിരോധിത വെള്ളക്കുപ്പികൾ ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Post a Comment

Previous Post Next Post