ദേശീയപാത 66 നിർമാണത്തിലെ ക്രമക്കേടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ നിർദേശം നൽകിയേക്കുമെന്ന് റിപ്പോർട്ട്. ക്രമക്കേട് പരിശോധിക്കാൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് (സി.എ.ജി) പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) നിർദേശിച്ച സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സി.എ.ജി ഓഡിറ്റിങ്ങിന് ശേഷം ക്രമക്കേട് കണ്ടെത്തിയാൽ അന്വേഷണം നടത്തേണ്ടി വരും. ഈ സാഹചര്യമുണ്ടായാൽ പ്രതിപക്ഷം പാർലമെന്റിൽ അടക്കം വിഷയം ഉയർത്തിക്കൊണ്ടുവരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചാലോ എന്ന ആലോചനയിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. കൂടാതെ, അന്വേഷണം പ്രഖ്യാപിച്ചാൽ ദേശീയപാത നിർമാണം തടസപ്പെടാനും സാധ്യതയുണ്ട്.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും സി.ബി.ഐ അന്വേഷണത്തിന് നിർദേശം നൽകുക. അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത 66 നിർമാണത്തിലും രൂപരേഖയിലും പാളിച്ചയുണ്ടായെന്ന് വ്യാഴാഴ്ച ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ തുറന്നു സമ്മതിച്ചിരുന്നു. പാത നിർമാണത്തിന് കരാറെടുത്ത കമ്പനികൾ 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്കിയതെന്നും എൻ.എച്ച്.എ.ഐ അധികൃതർ പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മുമ്പാകെ അറിയിച്ചിരുന്നു.
ഒരു കിലോമീറ്റർ പാത പൂർണമായും പുനർനിർമിക്കേണ്ടിവരും. നിർമാണത്തിന് മുന്നോടിയായി സ്ഥലത്തെ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ല. കരാർ ഏറ്റെടുത്ത കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് വൻവീഴ്ച സംഭവിച്ചു. ഇതേതുടർന്ന് എൻ.എച്ച്.എ.ഐ ഉന്നത സംഘത്തോട് ദേശീയപാത 66 സന്ദർശിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട പി.എ.സി, ദേശീയപാത നിർമാണത്തിലെ കരാർ, രൂപരേഖ എന്നിവ സംബന്ധിച്ച് ഓഡിറ്റ് നടത്താൻ സി.എ.ജിക്ക് നിർദേശം നൽകി. എൻ.എച്ച്.എ.ഐ അംഗീകരിച്ചിട്ടുള്ള എൻജിനീയർമാരുമായി ആലോചിച്ച് കാരാറുകാരാണ് ദേശീയപാതയുടെ രൂപരേഖ തയാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തു നിന്നുള്ള പാളിച്ചകൾ ഗുരുതരമാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറിയും ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവും പി.എ.സിയെ അറിയിച്ചു.
അടുത്ത ദിവസങ്ങളിൽ എൻ.എച്ച്.എ.ഐ ചെയർമാൻ കേരളത്തിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തും. കെ.സി. വേണുഗോപാൽ എം.പി ചെയർമാനായ പി.എ.സി യോഗത്തിന് മുമ്പാകെ ക്രമക്കേട് നടന്നതായി എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ സമ്മതിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി ഉപരിതല ഗതാഗത മന്ത്രാലയം രംഗത്തെത്തി. ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്യുകയും സൈറ്റ് എൻജിനീയറെ പിരിച്ചുവിടുകയും ചെയ്തു. കരാർ കമ്പനി സ്വന്തം ചെലവിൽ പ്രദേശത്ത് വയഡക്ട് നിർമിക്കണമെന്നും നിർദേശിച്ചു. കേരളത്തിലെ ദേശീയപാത 66 നിർമാണത്തിൽ മാർഗനിർദേശം പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു.
Post a Comment