ഭാര്യ വീട്ടിൽ പോകണമെന്ന് പറഞ്ഞു; തിളച്ച കഞ്ഞിയിൽ തല പിടിച്ച് മുക്കിയ ഭർത്താവ് അറസ്റ്റിൽ.

കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെയാണ് വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തത്. യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തിലായിരുന്നു മദ്യപിച്ചെത്തിയ ഡെറിൻ ക്രൂരമായ ആക്രമണം നടത്തിയത്.   

വീട്ടിനകത്തുവച്ച് യുവതിയുടെ മുഖത്തടിച്ച് ഇയാൾ, കഴുത്തിന് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളിക്കൊണ്ടുപോയി. ഇവിടെ ഉണ്ടായിരുന്ന തിളയ്ക്കുന്ന കഞ്ഞിയിലേക്ക് മുഖം മുക്കിപ്പിടിക്കുകയും ചെയ്തു. അതിക്രമത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചാലക്കുടി താലൂക്ക്  ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ ഡെറിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.   

 ചായ്പാൻകുഴി എന്ന സ്ഥലത്തു നിന്നും വെള്ളിക്കുളങ്ങര ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ്ബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജു കെ.ഒ, സിവിൽ പൊലിസ് ഓഫിസർ അജിത് കുമാർ കെ സി, ഹോം ഗാർഡ് പ്രദീപ്‌ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Post a Comment

Previous Post Next Post