ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ റെയിൽവേ ശൃംഖലയിൽ സൗരോർജ ട്രെയിനുകൾ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് വഴി നടത്തുന്ന നിയമനങ്ങൾ കുറഞ്ഞതായും പകരം കരാർ നിയമനങ്ങൾ വർദ്ധിക്കുകയാണ് എന്നുമുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുന്ന തരത്തിലുള്ള ഒരു ശുപാർശയും ഇല്ലെന്ന് റെയിൽവെ മന്ത്രി വ്യക്തമാക്കി. ഈ സാമ്പത്തിക വർഷത്തിൽ ഇന്നലെ വരെ 1,002 ദശലക്ഷം ടൺ ചരക്ക് നീക്കം നടത്തിയതായി ഇന്ത്യൻ റെയിൽവേ. 76.3 ദശലക്ഷം ടൺ അധിക ചരക്ക് നീക്കമാണ് നടന്നത്. 8.25 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
റെയിൽവേ, ചരക്കു ഗതാഗത വരുമാനത്തിലും 16.1 ശതമാനം വളർച്ച നേടി. കഴിഞ്ഞ വർഷം ഡിസംബർ ആറുവരെയുള്ള കണക്കനുസരിച്ച് 93 ആയിരത്തി 532 കോടി രൂപയാണ് റെയിൽവേയുടെ ചരക്കു ഗതാഗത വരുമാനം. എന്നാൽ ഈ വർഷം ഇത് ഒരു ലക്ഷത്തി 8,593 ആയി വർധിച്ചതായും റെയിൽവേ അറിയിച്ചു.
Post a Comment