ഏറെ ദുരൂഹതകൾ നിറഞ്ഞ കൊയിലാണ്ടി ചേലിയ മലയിൽ ബിജിഷയുടെ മരണം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷ ഡിസംബർ 11 വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണത്തിനു മുൻപായി ബിജിഷയുടെ ബാങ്ക് അക്കൗണ്ടുകളിൽ നടന്നത് ലക്ഷങ്ങളുടെ പണമിടപാടുകളാണ്.
കാര്യമായ സാമ്പത്തിക പ്രശ്നങ്ങളൊന്നും ബിജിഷയ്ക്ക് ഉണ്ടായിരുന്നില്ല, എന്നാൽ മരണത്തിന് രണ്ടു മാസങ്ങൾക്ക് ശേഷം പുറത്ത് വന്ന ബാങ്ക് ഇടപാടുകളാണ് ഇപ്പോൾ ദുരൂഹത വർധിപ്പിച്ചത്. ബിജിഷയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്.13 ലക്ഷം രൂപയാണ് ഒരാള്‍ക്ക് കൈമാറിയ വലിയ തുക. മറ്റൊരാള്‍ക്ക് എട്ട് ലക്ഷവും നല്‍കിയിട്ടുണ്ട്. ബാക്കി ഇടപാടുകളെല്ലാം ചെറിയ തുകകളാണ്. ഇവ ആര്‍ക്ക്, എന്തിന് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനു പുറമെ വിവാഹത്തിനുവേണ്ടി അച്ഛന്‍ കരുതിവച്ച 35 പവന്‍ സ്വര്‍ണവും ബിജിഷ പണയംവച്ചിട്ടുണ്ട്.
ബിജിഷയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻകമ്മിറ്റി രൂപീകരിച്ചിരുന്നു.അതിനു പിന്നാലെയായാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ആർ.ഹരിദാസ് ആണ് കേസന്വേഷണം നടത്തുക. ഒട്ടേറെ പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ അന്വേഷണ ഉദ്യോഗസ്ഥനാണ് ഹരിദാസ്.കേസിൻ്റെ ഫയലുകൾ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചതായാണ് വിവരം. ബിജിഷയുടെ ലാപ്ടോപ്പും ഫോണും പരിശോധിക്കാൻ സൈബർ സെല്ലിനെ പൊലീസ് സമീപിട്ടുണ്ട്. ഇതു കൂടി പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ
Post a Comment