അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിലെ മുഖ്യപ്രതിയടക്കം വൻ സംഘം എറണാകുളം റൂറൽ പോലീസിന്റെ പിടിയിൽ എറണാകുളം, കൊല്ലം, കാസർഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്.
എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർപാഡുകൾ, പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരുടെ വ്യാജ സീലുകൾ, ഒപ്പ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. പള്ളിക്കര കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു വ്യാജരേഖാ നിർമ്മാണം.
വൃക്ക ദാതാക്കളുടെ സമ്മതപത്രങ്ങളും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി (PCC) പോലീസിന്റേതെന്ന വ്യാജേനയുള്ള കത്തുകളും ഇവർ തയ്യാറാക്കിയിരുന്നു. ചിത്രപ്പുഴ പൊഞ്ഞാശ്ശേരിയിലെ ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ പരിശോധനയിൽ വ്യാജ സീലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും പിടിച്ചെടുത്തു.
എറണാകുളത്തെ വടക്കേക്കരയിലെ ഒരു വീട്ടിലും പെരിങ്ങാലയിലെ അപ്പാർട്ട്മെന്റിലും നടത്തിയ റെയ്ഡിലാണ് കൊല്ലം സ്വദേശികളായ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മുഖ്യപ്രതി കാസർഗോഡ് സ്വദേശിയെ പ്രത്യേക അന്വേഷണസംഘം ഉത്തർപ്രദേശ് ഖാസിയാബാദിൽ നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ആറ് ടീമുകളായാണ് അന്വേഷണം നടത്തിയത്.
Post a Comment