അങ്കത്തട്ടിൽ പുത്തനായുധം; തെരഞ്ഞെടുപ്പിന് ചുമരെഴുതാൻ ഇനി 'ചുവർബോട്ട്'!

കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പിന് ചുമരെഴുത്ത് മുഖ്യമാണ്. പണ്ടുമുതലേ ചുമരെഴുതിയാണ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ പ്രചാരണം തുടങ്ങുന്നത് പോലും. ഇന്ന് ചുമരെഴുത്തിന് ആളെ കിട്ടാനില്ലല്ലോ എന്ന പരാതി പറയാന്‍ വരട്ടെ, അതിനും റോബോട്ടുകളെ ഇറക്കാം.

റോബോട്ടുകളുടെയും സാങ്കേതിക വിദ്യയുടെയും ഇക്കാലത്ത് ചുമരെഴുത്താണോ വലിയ കാര്യം? 'ചുവർബോട്ട്' എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവിടെ ചുമരെഴുത്ത് നടത്തുന്നത്.

കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 'ചുവർബോട്ട്' വികസിപ്പിച്ചെടുത്തത്.

പരീക്ഷണാടിസ്ഥാനത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിലാണ് 'ചുവർബോട്ട്' ചുമരെഴുത്ത് ആരംഭിച്ചത്. പിഷാരടി ഇത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

മലയാളം ഉൾപ്പെടെ ഏത് ഭാഷയിലും ഏത് നിറത്തിലും 'ചുവർബോട്ട്' എഴുതും. ചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ട് പ്രവര്‍ത്തിക്കുക.

സിഎൻസി വാൾ സ്പ്രേ പ്രിന്‍റിംഗ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ 'ചുവർബോട്ട്' വൈറലായതോടെ പല പാര്‍ട്ടിക്കാരും റോബോട്ട് അന്വേഷിച്ച് എത്തുന്നുണ്ടെന്ന് സ്ഥാപനത്തിന്‍റെ സി.ഇ.ഒ. ഷാക്കിബ് ഗീതാഞ്ജലി പറഞ്ഞു. 

മലയാളം ഉൾപ്പെടെ ഏത് ഭാഷയിലും ഏത് നിറത്തിലും 'ചുവർബോട്ട്' എഴുതും. ചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ട് പ്രവര്‍ത്തിക്കുക.

രണ്ട് മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റ് കൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയും. ഒരു ടെക്‌നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് റോബോട്ട് പ്രവർത്തിപ്പിക്കാനുണ്ടാവുക.

Post a Comment

Previous Post Next Post