സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ.

സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ. കേരള പൊലീസിന്‍റെ ഓപ്പറേഷൻ 'സൈ' ഹണ്ടിന്‍റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി പാറശാല കൊടവിളാകം സ്വദേശിയായ അരുൺ ( 22) നെയാണ് ബംഗളുരുവിൽ നിന്നും പാറശാല പൊലീസ് പിടികൂടിയത്.

സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽ പെട്ടതോടെ നേരത്തെ അരുണിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ, പാസ് ബുക്കുകൾ, ചെക്ക്, എടിഎം, സിം കാർഡുകൾ തുടങ്ങി നിരവധി രേഖകൾ പൊലീസ് കണ്ടെടുത്തിരുന്നു. മറ്റ് സംഘങ്ങളുമായി ചേർന്ന് സൈബർ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ഇയാളുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിവരശേഖരണത്തിൽ ഒന്നരലക്ഷം രൂപയോളം കമ്മീഷനായി അക്കൗണ്ട് വഴി പിൻവലിച്ചെന്നും ഇയാൾ തട്ടിപ്പ് സംഘത്തിലുള്ളയാളാണെന്നും തിരിച്ചറിഞ്ഞു.

പല രീതികളിൽ കൂട്ടാളികളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇയാളുടെയടക്കം അക്കൗണ്ടിലേക്കായിരുന്നു മാറ്റിയിരുന്നത്. ഇയാൾക്കായി പാറശാല പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അരുൺ ജില്ല വിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അരുൺ ബംഗളുരുവിലുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെ എത്തിയാണ് മടിവാളയിലെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്.  

Post a Comment

Previous Post Next Post