കേരളത്തിന്റെ പുതുവത്സരാഘോഷങ്ങൾക്ക് ആവേശം പകരാൻ ഇത്തവണയും പപ്പാഞ്ഞികൾ ഉയരുന്നു. ഫോർട്ട് കൊച്ചിയിലും കോവളത്തും വമ്പൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്. കൊച്ചിയിൽ ഇത്തവണ രണ്ട് പടുകൂറ്റൻ പപ്പാഞ്ഞികളെയാണ് കത്തിക്കുക. അതേസമയം, തലസ്ഥാന നഗരിക്ക് പുതുമയേകാൻ കോവളം ക്രാഫ്റ്റ് വില്ലേജിലും ഭീമൻ പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു.
ഫോർട്ട് കൊച്ചിയിൽ ഇത്തവണ മത്സരിച്ചെന്നോണം രണ്ട് വമ്പൻ പപ്പാഞ്ഞികളാണ് തയ്യാറായിരിക്കുന്നത്. 'ഗലാ ഡി. ഫോർട്ട് കൊച്ചി'യുടെ നേതൃത്വത്തിൽ വെളി മൈതാനത്ത് 55 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങിക്കഴിഞ്ഞു. ഇതിന്റെ ഉദ്ഘാടനം നടൻ ഷെയിൻ നിഗം നിർവഹിച്ചിരുന്നു.
കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനിയിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഉയരുന്നത്. ഇവയെക്കൂടാതെ വിവിധ ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തിൽ നൂറോളം ചെറിയ പപ്പാഞ്ഞികളും ഫോർട്ട് കൊച്ചിയുടെ ഇടവഴികളിൽ ഒരുങ്ങുന്നുണ്ട്. ഡിസംബർ 31 അർദ്ധരാത്രിയിൽ ഇവയെല്ലാം അഗ്നിക്കിരയാക്കും. കാർണിവൽ ആഘോഷങ്ങളും ബിനാലെയും കൂടിയാകുന്നതോടെ കൊച്ചിയിൽ വലിയ ജനപ്രവാഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കൊച്ചിയുടെ പാത പിന്തുടർന്ന് തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലും ഇത്തവണ ഭീമൻ പപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്. പത്തോളം കലാകാരന്മാർ പത്ത് ദിവസമെടുത്താണ് 40 അടി ഉയരമുള്ള ഈ പപ്പാഞ്ഞിയെ നിർമ്മിച്ചിരിക്കുന്നത്. പുതുവത്സര രാത്രിയിൽ അഭയ ഹിരൺമയിയുടെ 'ഹിരൺമയം' മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നുണ്ട്. കൂടാതെ, ഡിജെ പാർട്ടിയും ഫുഡ് ഫെസ്റ്റും നടക്കും. ക്രാഫ്റ്റ് വില്ലേജിൽ ഇന്ന് വൈകിട്ട് 3 മണി വരെയാണ് പൊതു സന്ദർശന സമയം. രാത്രിയിലെ ആഘോഷ പരിപാടികൾ 12 മണി വരെ നീളും. രാത്രി 12 മണിക്ക് വെടിക്കെട്ടിന്റെ അകമ്പടിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
Post a Comment