'മരിച്ച' ഭർത്താവിനെ ജീവനോടെ കണ്ടെത്തി, എല്ലാം 25 ലക്ഷത്തിന്‍റെ ഇൻഷുറൻസ് തട്ടാൻ; ദമ്പതികൾ പിടിയിൽ.

വ്യാജ മരണ സർട്ടിഫിക്കറ്റ് നൽകി ഭർത്താവ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിലായി. ഉത്തർപ്രദേശിലാണ് സംഭവം. ഭർത്താവായ രവി ശങ്കറും ഭാര്യ കേശ് കുമാരിയും വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയതായി ലഖ്‌നൗ പൊലീസ് അറിയിച്ചു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

രവി ശങ്കർ 2012 ഡിസംബറിൽ അവിവ ഇന്ത്യയിൽ നിന്ന് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. 2023 ഏപ്രിൽ 21നാണ് തന്‍റെ ഭർത്താവ് മരിച്ചതായി അവകാശപ്പെട്ട് കേശ് കുമാരി ഇൻഷുറൻസ് തുകയ്ക്ക് അവകാശം ഉന്നയിച്ചത്.  കേശ് കുമാരി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ, ക്ലെയിം അംഗീകരിക്കുകയും ഏപ്രിൽ 21-ന് ഇൻഷുറൻസ് തുക അവരുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു.

എന്നാൽ പിന്നീട് രവി ശങ്കർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ഒഴിവാക്കാൻ രവി ശങ്കറും കേശ് കുമാരിയും താമസസ്ഥലം മാറ്റിക്കൊണ്ടിരുന്നു. തിങ്കളാഴ്ച ഇവരെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.

Post a Comment

Previous Post Next Post