ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ അതിവേഗം അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി സംസ്ഥാന സർക്കാർ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഭേദഗതി വരുത്തിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലേ നിയമഭേദഗതിക്ക് സാധുതയുള്ളൂ എന്നതാണ് പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര ജനതയുടെ ആശങ്ക തീർക്കലാണ് സംസ്ഥാന സർക്കാറിൻറെ ലക്ഷ്യം.
വന്യജീവി അക്രമം തുടർക്കഥയായ കേരളത്തിലെ മലയോരങ്ങളിൽ ജനരോഷം തിളച്ചുമറിയുകയാണ്. കേന്ദ്രത്തിനൊപ്പം കേരളം എന്ത് ചെയ്തുവെന്ന വിമർശനത്തിനുള്ള മറുപടിയായാണ് നിയമഭേദഗതി ബിൽ. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിക്കാണ് കാബിനറ്റ് അനുമതി. ജനവാസ മേഖലയിൽ ഇറങ്ങി അക്രമം നടത്തിയ വന്യമൃഗങ്ങളെ വെടിവെക്കാൻ പുതിയ ഭേദഗതി പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിവേഗം ഉത്തരവിടാം. കലക്ടർ അല്ലെങ്കിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ശുപാർശ മാത്രം മതി. ഒന്നുകിൽ വെടിവെച്ചു കൊല്ലാം അല്ലെങ്കിൽ മയക്കുവെടി.
നിലവിലെ നിയമപ്രകാരം വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിടാൻ നടപടിക്രമങ്ങൾ ഏറെ. കാട്ടിലേക്ക് തുരത്താനാണ് ഇപ്പോൾ മുൻഗണന, അത് പരാജയപ്പെട്ടാൽ മാത്രം അവസാന നടപടിയാണ് വെടിവെക്കൽ. ആറ് അംഗ വിദഗ്ധ സമിതിയുടെ അനുമതി വേണം. അക്രമിച്ച മൃഗത്തെ തന്നെയാണ് വെടിവെക്കാൻ പോകുന്നതെന്ന് ഫോട്ടോ സഹിതം ഉറപ്പാക്കണം. കടുവയാണെങ്കിൽ നരഭോജിയാണെന്ന് വ്യക്തത വരുത്തണം. കേന്ദ്രനിയമത്തിൽ സംസ്ഥാനത്തിന് ഭേദഗതി നിർദ്ദേശിക്കാമെങ്കിലും രാഷ്ട്രപതിയുടെ അനുമതി നിർബന്ധം. അതിന് മുമ്പ് ഗവർണ്ണറും അംഗീകരിക്കണം.
തിങ്കളാഴ്ച തുടങ്ങുന്ന സഭാ സമ്മേളന കാലയളവിൽ ബിൽ അവതരിപ്പിച്ച് പാസാക്കുമെങ്കിലും ബാക്കി കടമ്പകളാണ് പ്രശ്നം. ഭേദഗതി ഉയർത്തി പ്രതിഷേധങ്ങളെ നേരിടാമെന്നത് തന്നെയാണ് ബില്ലിൻറെ രാഷ്ട്രീയലക്ഷ്യം. താമരശ്ശേരി രൂപ നിയമഭേദഗതിയെ സ്വാഗതം ചെയ്തു. കാട്ടുപന്നി അടക്കമുള്ള മൃഗങ്ങളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഭേദഗതിക്കും മന്ത്രിസഭാ അംഗീകാരം നൽകി. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നട്ടുവളർത്തിയ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറുക്കാനുള്ള ഭേദഗതി ബില്ലും അംഗീകരിച്ചു. അതേ സമയം ഫോറസ്റ്റ് എക്കോ ടൂറിസം ബോർഡ് രൂപീകരിക്കാനുള്ള ബിൽ മാറ്റിവെച്ചു
Post a Comment