സുരേഷ് ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ ഹൈക്കോടതിയുടെ തീരുമാനം. ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10 മണിക്ക് സിനിമ കാണുമെന്ന് നിർമാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതി തീരുമാനിച്ചു.
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയ നടപടി ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. സിനിമ കാണുന്നതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കളോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാൽ കോടതിയിൽ പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ഹർജിക്കാർ പറഞ്ഞു. തീയറ്ററിൽ മാത്രമേ കാണാൻ കഴിയു എന്നും ഹർജിക്കാർ വ്യക്തമാക്കി.
ലാൽ മീഡിയ പാലാരിവട്ടം സ്റ്റുഡിയോയിൽ കാണാൻ സൗകര്യം ഒരുക്കാമെന്നും ഹർജിക്കാർ അറിയിച്ചു. സെൻസർ ബോർഡ് പ്രദർശനാനുമതി വൈകിപ്പിക്കുകയാണെന്നും സെൻസർ ബോർഡ് ഇടപെടൽ കാരണം ഭീമമായ നഷ്ടമുണ്ടാവുന്നു എന്ന് ഹർജിക്കാരുടെ വാദിച്ചു. ജാനകിയെന്ന പേര് സീതയുടെ പര്യായമായതിനാൽ അത് സിനിമയിൽ ഉപയോഗിക്കുന്നത് സംസ്കാരത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 27-ന് ആഗോള റിലീസായി എത്താനിരുന്ന ചിത്രമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'. പ്രവീണ്‍ നാരായണനാണ് ചിത്രത്തിന്റെ സംവിധാനം.കാര്‍ത്തിക് ക്രിയേഷനുമായി സഹകരിച്ച് കോസ്‌മോസ് എന്റര്‍ടെയ്ന്മെന്റ് നിര്‍മിച്ച ഈ ചിത്രത്തിന്റെ നിര്‍മാതാവ് ജെ. ഫനീന്ദ്ര കുമാറും സഹ നിര്‍മാതാവ് സേതുരാമന്‍ നായര്‍ കങ്കോലയുമാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് മടങ്ങിവരുന്ന സിനിമ എന്ന പ്രത്യേകത 'ജെഎസ്‌കെ'യ്ക്കുണ്ട്. 3 ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.
Post a Comment