കൊല്ലം തേവലക്കരയിൽ സ്‌കൂൾ വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അപകടങ്ങൾ ആവർത്തിക്കാ തിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ അപകടത്തില്‍ പെട്ടത്. സംഭവത്തെക്കുറിച്ച് ശാസ്താംകോട്ട DySPയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കുമെന്നും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ കണ്ടെത്തുമെന്നും റൂറൽ പോലീസ് മേധാവി പറഞ്ഞു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീട് നിർമിച്ചു നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മിഥുന്‍റെ വീട്ടിലെത്തി മന്ത്രി വി ശിവന്‍കുട്ടിയും മന്ത്രി കെ എന്‍ ബാലഗോപാലും ആദരാഞ്ജലി അര്‍പ്പിച്ചു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായും റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment