കോഴിക്കോട്: പ്രശസ്‌ത ആർക്കിടെക്ട് ആർ.കെ. രമേഷ് (79) അന്തരിച്ചു. കോഴിക്കോടിന്റെ അടയാളക്കുറികളായ മാനാഞ്ചിറ സ്ക്വയർ, ബീച്ചിന്റെ ആദ്യഘട്ട വികസനം, കോർപറേഷന്‍ സ്റ്റേഡിയം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ്, കാപ്പാട് ബീച്ച് വികസനം തുടങ്ങിയവയുടെ രൂപകൽപന ആർ. കെ. രമേശിന്‍റേതാണ്.
കോഴിക്കോട് നഗരത്തിന്റെ സൗന്ദര്യവത്കരണത്തോടൊപ്പം നടന്ന ആർക്കിടെക്ടാണ് ആർ.കെ. രമേഷ്. തിരുവനന്തപുരത്തെ ഇ.എം.എസ് അക്കാദമി, കൈരളി തിയറ്റർ സമുച്ചയം, നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഡെവലപ്മെന്റ് സ്റ്റഡീസ്, മലപ്പുറത്തെ കോട്ടക്കുന്ന് പാർക്ക്, തിരൂരിലെ തുഞ്ചന്‍മെമ്മോറിയല്‍ കെട്ടിടം തുടങ്ങി കേരളത്തിലെങ്ങളും ആർ.കെ. രമേശിന്റെ രൂപകല്പന പതിഞ്ഞ സ്ഥാപനങ്ങളുണ്ട്.
കോഴിക്കോട്, കൊല്ലം, തൃശൂർ കോർപറേഷനുകളുടെ പുതിയ കെട്ടിങ്ങളും ആർ.കെ രമേഷിന്റെ രൂപകല്‍പയാണ്. ചെലവ് കുറഞ്ഞ കെട്ടിട നിർമാണ ശൈലിയുടെ പ്രയോക്താവായിരുന്നു ആർ.കെ. രമേശ്. വീടില്ലാത്തവർക്ക് വീട് നിർമിക്കുന്നതിന് സാങ്കേതിക സഹായം സൗജന്യമായി നല്കുന്ന‘ഭവനം’ എന്ന സംഘടനയുടെ ചെയർമാനാണ്.
2010 ല്‍ രാഷ്ട്രപതിയില്‍ നിന്ന് നിർമാണ്‍ പ്രതിഭ പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്ടിന്റെ ആദ്യ ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ആർ.കെ രമേഷിനെ തേടിയെത്തിയിരുന്നു. കേരള ലളിതാകല അക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
Post a Comment