മദ്യം വാങ്ങിയാല്‍ 20 രൂപ ഡെപ്പോസിറ്റ്, കുപ്പി കൊടുത്താല്‍ പണം തിരികെ തരും.

കേരളത്തിൽ ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യക്കുപ്പികൾ തിരികെ ശേഖരിക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. തമിഴ്നാട്ടിലെ മാതൃക പിന്തുടർന്ന്, ഗ്ലാസ് - പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവരിൽ നിന്ന് 20 രൂപ അധികം ഈടാക്കുന്ന ‘ഡെപ്പോസിറ്റ്' പദ്ധതിയാണ് ബെവ്കോയിൽ നടപ്പാക്കുകയെന്ന് തദ്ദേശ - എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കുപ്പി തിരികെ നൽകിയാൽ ഈ തുക തിരികെ ലഭിക്കും. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരു തിരികെ കൊണ്ടുവന്നാലും 20 രൂപ നൽകും, വാങ്ങിയ ആൾ തന്നെ കൊണ്ടുവരണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി അറിയിച്ചു. 

ബെവ്കോ സ്റ്റിക്കർ വ്യക്തമാകുന്ന നിലയിലായിരിക്കണം കുപ്പി തിരികെ എത്തിക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള ബെവ്കോയുടെ പുതിയ ചുവടുവയ്പാണിതെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് വിവരിച്ചു. 20 രൂപ ഡെപോസിറ്റായി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നതാണെന്നും ഇത് തിരികെ എത്തുക്കുമ്പോൾ ലഭിക്കുമെന്നും അതിനാൽ മദ്യ വിലയിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി വിവരിച്ചു. സെപ്തംബർ ആദ്യം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. ശേഷം സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാനാണ് തീരുമാനമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

800 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം ഇനി ഗ്ലാസ് കുപ്പികളിൽ മാത്രമായിരിക്കും വിൽക്കുക. 900 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യം വിൽക്കുന്ന നിലയിൽ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ എല്ലാ ജില്ലകളിലും തുടങ്ങാനും തീരുമാനമുണ്ട്. തൃശൂരിലായിരിക്കും ഇത്തരത്തിലുള്ള ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുക.

Post a Comment

Previous Post Next Post